വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ 20ഓളം ഇന്ത്യന്‍ വംശജര്‍ക്ക് സുപ്രധാന പദവികള്‍ നല്‍കിയ നടപടി ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അത്ര തന്നെ പ്രാധാന്യത്തോടെ മറ്റൊരു വാര്‍ത്തയും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആര്‍.എസ്.എസ്/ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ ബൈഡന്‍ ഉന്നത പദവികള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയെന്നാണ് വൈറ്റ്ഹൗസുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഒബാമ അധികാരത്തിലിരുന്നപ്പോള്‍ വൈറ്റ് ഹൗസില്‍ സുപ്രധാന പദവി നിര്‍വഹിച്ചിരുന്ന സൊനാല്‍ ഷാ, ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന അമിത് ജാനി എന്നിവരാണ് ആര്‍.എസ്.എസ് ബന്ധത്തിന്‍റെ പേരില്‍ ഒഴിവാക്കപ്പെട്ടത്.
ഇവരുടെ ആര്‍.എസ്.എസ്/ബി.ജെ.പി ബന്ധത്തെ കുറിച്ച് 12ഓളം ഇന്തോ-അമേരിക്കന്‍ സംഘടനകള്‍ ബൈഡന്‍ ഭരണകൂടത്തിന് സൂചന നല്‍കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ഒഴിവാക്കലെന്ന് ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരായ കേസില്‍ സജീവമായി ഇടപെട്ടിരുന്ന ഉസ്ര സേയയെയും സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളില്‍ അമേരിക്കയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന സമീറ ഫാസിലിയെയും പോലുള്ളവര്‍ ബൈഡന്‍റെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.
സൊനാല്‍ ഷാ ബൈഡന്‍റെ യൂനിറ്റി ടാസ്ക് ഫോഴ്സില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അവരുടെ പിതാവ് യു.എസ്.എയിലെ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയുടെ പ്രസിഡന്‍റാണ്. ആര്‍.എസ്.എസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകല്‍ വിദ്യാലയയുടെ സ്ഥാപകനും സൊനാലിന്‍റെ പിതാവാണ്. ഈ സ്ഥാപനത്തിനുവേണ്ടി ഫണ്ട് ശേഖരിക്കാന്‍ സൊനാല്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അമിത് ജാനിയുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് പ്രമുഖ ആര്‍.എസ്.എസ്/ബി.ജെ.പി നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ശ്രീ പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണി, തുള്‍സി ഗബ്ബാര്‍ഡ് എന്നിവരും ആര്‍.എസ്.എസ് ബന്ധത്തിന്‍റെ പേരില്‍ നിര്‍ണായക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടന്ന് ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡെമോക്രാറ്റുകളായ പല നേതാക്കള്‍ക്കും ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും അവര്‍ സുപ്രധാന പദവികളില്‍ വരുന്നത് തടയണമെന്നും ആവശ്യപ്പെട്ട് 19ഓളം സംഘടനകള്‍ സംയുക്തമായി ബൈഡന് കത്ത് നല്‍കിയിരുന്നു.