സ്വര്‍ണ്ണക്കള്ളകടത്ത് വിവാദത്തില്‍ ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് നീതികരിക്കാനാവില്ല; ചര്‍ച്ചകള്‍ മത സൗഹാര്‍ദ്ദം തകര്‍ക്കരുതെന്നും സമസ്ത

0
106

കോഴിക്കോട്: സ്വര്‍ണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് ഉള്ള വിവാദത്തില്‍ ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് ഒട്ടും നീതികരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ.

സ്വര്‍ണ്ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാനിടവരുന്ന തലത്തിലേക്ക് ആരും കൊണ്ടു പോകരുതെന്നും സമസ്ത പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരും പറഞ്ഞു.

രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ആരു പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. എന്നാല്‍ ഇതിന്റെ മറവില്‍ മത സ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും അവമതിക്കാന്‍ ഇടവരരുതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വിശുദ്ധ ഖുര്‍ആന്‍ പുണ്യ ഗ്രന്ഥമാണ്. ഇസ്ലാമിക വിശ്വാസികളെ അപരവല്‍ക്കരിക്കാനുള്ള ശ്രമം ഒരു കൂട്ടര്‍ കൊണ്ടുപിടിച്ചു നടത്തുമ്പോള്‍ ഖുര്‍ആനെ മറയാക്കി വിഷയം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. എല്ലാ മതേതര ജനാധിപത്യ കക്ഷികളും ഇക്കാര്യത്തില്‍ ജാഗ്രതയുള്ളവരാവണമെന്നും സമസ്ത പറഞ്ഞു.

നേരത്തെ സമസ്തയുടെ യുവജന സംഘടനയായ എസ്.കെ.എസ്.എസ്.എഫും സമാനമായ നിലപാടുമായി രംഗത്ത് എത്തിയിരുന്നു. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെടുത്തി മന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള സമരങ്ങളും വിവാദങ്ങളും നടക്കുന്നതിന്റെ മറവില്‍ ഖുര്‍ആനെ അവഹേളിക്കാനും യു.എ.ഇയുമായുള്ള ബന്ധത്തെ തെറ്റായി വ്യാഖാനിക്കാനും ശ്രമങ്ങള്‍ നടക്കുന്നതായും എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here