മഞ്ചേശ്വരം: ക്വാറന്റീന്‍ ലംഘിച്ച കാസര്‍കോട്ടെ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നേതൃത്വം. ക്വാറന്റീന്‍ ലംഘിച്ച നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് സിപിഎം ന്യായീകരിക്കില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകനെതിരെ ഏതുതരത്തിലുള്ള നിയമനടപടികള്‍ എടുക്കുന്നതിനോടും പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്റീന്‍ ലംഘിച്ച് സിപിഎം നേതാവ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
മെയ് നാലിനാണ് റെഡ്‌സോണായ മഹാരാഷ്ട്രയില്‍ നിന്നും സിപിഎം പ്രവര്‍ത്തകന്റെ ബന്ധു എത്തിയത്. നിയമാനുസൃതമല്ലാത്ത മാര്‍ഗത്തിലൂടെ എത്തിയ ബന്ധുവിനെ സിപിഎം പ്രവര്‍ത്തകനും ഭാര്യയും കാറില്‍ ചെന്ന് കൂട്ടുകയായിരുന്നു.
14 ദിവസമായിരുന്നു ബന്ധുവിന്റെ ക്വാറന്റീന്‍. ഇദ്ദേഹവുമായി അടുത്തിടപഴകിയ പൊതുപ്രവര്‍ത്തകനും 14 ദിവസത്തെ ക്വാറന്‌റീന്‍ ആവശ്യമാണ്. എന്നാല്‍ ക്വാറന്റീന്‍ കാലയളവില്‍ ഇദ്ദേഹം പുറത്തിറങ്ങി നടക്കുകയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.
മൂന്നുതവണയാണ് ഇദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. കൂടാതെ ഒരു മരണവീട് സന്ദര്‍ശിക്കുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടായിരുന്നു സിപിഎം നേതാവിന്റെ ഇടപെടല്‍. മഞ്ചേശ്വരത്തെ മുന്‍ ഏരിയാ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിനെതിരെ സാംക്രമിക രോഗ നിയമപ്രകാരം മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി കൂടി ഇദ്ദേഹത്തെ തള്ളുന്നത്.
സിപിഎം പ്രവര്‍ത്തകന്റെ നടപടി ന്യായീകരിക്കാനാവില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
‘അങ്ങേയറ്റത്തെ തെറ്റാണ്. അതിനെ ന്യായീകരിക്കാനാവില്ല. ഏത് രീതിയിലുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും പാര്‍ട്ടിക്ക് എതിരഭിപ്രായമില്ല.’ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ പ്രവര്‍ത്തകനെതിരെയുള്ള നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും കൊറോണക്കാലം കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക