കോഴിക്കോട്: ഗൃഹാതരുമായ ഓര്‍മ്മയാണ് ഗള്‍ഫുകാരന്റെ പെട്ടി. അത്തറും മിഠായികളുമെല്ലാം നിറച്ച ഈ പെട്ടി ഗള്‍ഫുകാരനെ അടയാളപ്പെടുത്തന്നതുകൂടിയാണ്. ഗള്‍ഫുകാരനൊപ്പമെത്തുന്ന ഈ പെട്ടി വീട്ടുകാരുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളാണ്. ചിലപ്പോൾ അയല്‍പക്കത്തേക്ക് കൂടി വീതിച്ചു നല്‍കുന്ന സ്‌നേഹമാണ്.
എന്നാല്‍ കോവിഡ് പ്രതിസന്ധിക്കാലത്ത് തിരിച്ചുവരുന്ന പ്രവാസിയെ കാത്തിരിക്കുന്ന വീട്ടുകാര്‍ക്ക് അവന്‍ എന്തു നല്‍കും. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും വരുന്ന അവനെങ്ങിനെ ഒരു ഗള്‍ഫ് പെട്ടി തരപ്പെടുത്താന്‍ കഴിയും.
പലകാര്യങ്ങള്‍ക്കുമൊപ്പം മടങ്ങിവരുന്ന പ്രവാസികളുടെ ഈ വ്യഥ മാറ്റുകയാണ് ദുബൈയിലെ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്. നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് പേര്‍ഷ്യന്‍ പെട്ടി സമ്മാനമായി നല്‍കുകയാണിവര്‍.
അവശ്യ വസ്തുക്കള്‍ അടങ്ങിയ 12 കിലോയുടെ പെട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ട അര്‍ഹരായവര്‍ക്ക് സമ്മാനമായി കമ്പനി നലകുന്നതെന്ന് എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് സി.ഇ.ഒ ഇക്ബാല്‍ മാര്‍ക്കോണി പറഞ്ഞു. പെര്‍ഫ്യൂം, ടോര്‍ച്ച്, ടാങ്ക് പൗഡര്‍, ബദാം ,പിസ്ത, നിഡോ, ബ്രൂട്ട് സ്‌പ്രേ,സ്‌നിക്കേഴ്‌സ്, ടൈഗര്‍ ബാം, തുടങ്ങി 15 ലധികം സാധനങ്ങള്‍ പെട്ടിയിലുണ്ട്.
ഒരു കാലത്ത് ചോദിക്കുന്നവര്‍ക്കെല്ലാം വാരിക്കോരി നല്കി സഹായിച്ചവര്‍, അവരുടെ നെടുവീര്‍പ്പും നെരിപ്പോടും നിസ്സംഗതയോടെ നോക്കിനിൽക്കാന്‍ കഴിയാതിരുന്ന നന്മ വറ്റാത്ത മനസ്സിനുടമ പ്രവാസി ബിസിനസുകാരന്‍ കോഴിക്കോട് സ്വദേശി ഇക്ബാല്‍ മാര്‍ക്കോണിയുടെ ആശയത്തില്‍ വിരിഞ്ഞ ഈ സദുദ്യമം ഒട്ടേറെ പേര്‍ക്ക് ആശ്വാസമേകും.
ജോലിയും ഭാവിയും അനിശ്ചിതത്വത്തില്‍ നില്ക്കുമ്പോള്‍, അടിയന്തിര രക്ഷാ ദൗത്യ വിമാനത്തില്‍ നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികള്‍ക്ക് ഈ ഇരുണ്ട കാലത്ത് ചെറുതെങ്കിലും, ഗള്‍ഫ് മലയാളിയുടെ പകിട്ടും പത്രാസും ഒട്ടും ചോരാത്ത ഒന്നാണ് ഈ പേര്‍ഷ്യന്‍ പെട്ടി.മലയാളിയുടെ വിദേശ കുടിയേറ്റ ചരിത്രത്തില്‍ സുപ്രധാന പങ്കുണ്ടായിരുന്നു ആദ്യ പേര്‍ഷ്യന്‍ ഗള്‍ഫ് ഗൃഹാതുര ഓര്‍മകള്‍ അയവിറക്കുന്ന പേര്‍ഷ്യന്‍ പെട്ടിക്ക്. അതു കൊണ്ടുതന്നെയാണ് ഈ സമ്മാനത്തിന് ‘പേര്‍ഷ്യന്‍ പെട്ടി’ എന്ന പേരിട്ടെതെന്ന് ഇക്ബാല്‍ മാര്‍ക്കോണി പറഞ്ഞു. കെ.എം.സി.സി നേതാവ് അൻവർ നഹയുടെ നേതൃത്വത്തിലാണ് പെട്ടി വിതരണം നടക്കുന്നത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക