വലയസൂര്യഗ്രഹണം കാത്ത് ലോകം; ഇന്ത്യന്‍ ഉപഭൂഖണ്ഡ‍ത്തില്‍ ആദ്യം കാസര്‍കോട്ട്

0
223

കാസര്‍കോട്: (www.mediavisionnews.in): നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണത്തെ കാത്ത് ലോകം. നാളെ രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡ‍ത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ പലതായി തിരിക്കാം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനുചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്നു വിളിക്കുന്നത്.

രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നുപോകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടകയിലും മധ്യ തമിഴ്നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും.

കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണതയോടെ കാണാം. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂര്‍ണമായ കാഴ്ച കിട്ടും. മറ്റുജില്ലകളില്‍ ഗ്രഹണസമയത്ത് സൂര്യന്‍ ചെറിയ ചന്ദ്രക്കലപോലെയാകും. സംസ്ഥാനത്തെല്ലായിടത്തും സൂര്യന്റെ 87–93 ശതമാനം വരെ മറയും.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും ശാസ്ത്രകുതുകികളും വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തിലെത്തുന്നുണ്ട്. കേരളത്തില്‍ വലയഗ്രഹണം അവസാനം കണ്ടത് 2010 ജനുവരി 15ന് തിരുവനന്തപുരത്താണ്. ഇനിയൊരു വലയ സൂര്യഗ്രഹണം കാണാന്‍ 2031 മേയ് 21 വരെ കാത്തിരിക്കണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here