സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്

0
183

മുംബൈ (www.mediavisionnews.in) : സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്. 10 വര്‍ഷം മുന്‍പ് ഉത്തര്‍ പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് സഞ്ജയ് ദത്ത് രാഷ്ട്രീയത്തില്‍ എത്തിയതെങ്കില്‍ ഇത്തവണ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ സമാജ് പക്ഷിലൂടെയാണ് തിരിച്ചുവരവ്.

മഹാരാഷ്ട്രയിലെ മന്ത്രി മഹാദേവ് ജങ്കറാണ് സഞ്ജയ് ദത്തിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അറിയിച്ചത്. സെപ്തംബര്‍ 25നായിരിക്കും ദത്ത് ഔദ്യോഗികമായി പാര്‍ട്ടിയിലെത്തുക. സിനിമാ മേഖലയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗാമായാണ് ദത്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്ന് മന്ത്രി പറഞ്ഞു.

2014 മുതല്‍ മഹാരാഷ്ട്ര നിയമസഭയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. 2014ല്‍ ആറ് സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി ഒരു സീറ്റിലാണ് വിജയിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ രാഷ്ട്രീയ സമാജ് പക്ഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരു സീറ്റില്‍ സഞ്ജയ് ദത്ത് മത്സരിച്ചേക്കും.

2009ല്‍ സമാജ്‌വാദി പാര്‍ട്ടി ലക്നൗ ലോക്‌സഭാ മണ്ഡലത്തില്‍ സഞ്ജയ് ദത്തിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പക്ഷേ ദത്തിന്‍റെ പേരിലെ ആയുധ നിയമ വകുപ്പ് പ്രകാരമുള്ള കേസ് സസ്പെന്‍ഡ് ചെയ്യാന്‍ കോടതി വിസമ്മതിച്ചതോടെ പിന്മാറുകയായിരുന്നു.

ദത്ത് സമാജ്‍വാദി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായെങ്കിലും പിന്നീട് പാര്‍ട്ടി വിട്ടു. സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്ത് മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഞ്ച് തവണ വിജയിച്ചു. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയ ദത്തും കോണ്‍ഗ്രസ് എം.പിയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here