ഇന്ത്യയില്‍ ലഷ്‌കറെ ത്വയ്ബ ആക്രമണത്തിന് ഒരുങ്ങുന്നു; ലക്ഷ്യം മോദിയുടെ വാരണാസിയെന്ന് കേന്ദ്ര ഇന്റലിജന്‍സ്

0
157

ന്യൂദല്‍ഹി: (www.mediavisionnews.in) പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്ബ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസി താവളമാക്കി പ്രവര്‍ത്തിക്കാനാണ് ഇവരുടെ ലക്ഷ്യമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വാരാണാസി കേന്ദ്രീകരിച്ച് വലിയ ഭീകരാക്രമണം നടത്താനാണ് പദ്ധതി. ഇതിനായി ചില ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകര്‍ കുറച്ചു മാസങ്ങളായി വാരണാസിയില്‍ സന്ദര്‍ശനം നടത്തിയതായും വാര്‍ത്തയില്‍ പറയുന്നു.

തീവ്രവാദിയായ ഉമര്‍ മദനിയും നേപ്പാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയിലെ അംഗവും കഴിഞ്ഞ മെയ് മാസത്തില്‍ വാരണാസിയില്‍ നാലു ദിവസം തങ്ങി. മെയ് ഏഴ് മുതല്‍ 11 വരെ വാരണാസിയിലെ റെസ്റ്റ് ഹൗസിലാണ് ഇവര്‍ ക്യാമ്പ് ചെയ്തത്. പ്രദേശത്ത് ലെഷ്‌കറെ ത്വയ്ബയെ എങ്ങനെ ശക്തിപ്പെടുത്താമെന്നും പുണ്യ സ്ഥലങ്ങളില്‍ വലിയ ഭീകരാക്രമണം നടത്താമെന്നും ഇവര്‍ ചര്‍ച്ച ചെയ്തതായായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല് ദിവസത്തിനിടെ ഉമര്‍ മദനി നിരവധി ആളുകളുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ നിരവധി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഉമര്‍ മദനി ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ഫൈസാബാദ്, ഗോരഖ്പൂര്‍ പ്രദേശങ്ങളില്‍ താവളങ്ങള്‍ സ്ഥാപിക്കാന്‍ ലെഷ്‌കറെ ത്വയ്ബ ശ്രമം നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ജൂണില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു.

പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്താനും പരിശീലനം നല്‍കാനുമുള്ള ശ്രമങ്ങള്‍ ഈ സംഘം ആരംഭിച്ചിട്ടുണ്ടെന്നും ഈ താവളങ്ങള്‍ ഉപയോഗിച്ചാണ് രാജ്യത്ത് തീവ്രവാദ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here