തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്.
ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15-ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾ ഡി കാറ്റഗറിയിൽ ആയിരിക്കും.
ഒടുവിൽ കണക്കാക്കിയ ടിപിആർ പ്രകാരം എ വിഭാഗത്തിൽ 82 തദ്ദേശ സ്ഥാപനങ്ങളാണ് വരിക. ബിയിൽ 415, സിയിൽ 362, ഡി യിൽ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കുന്നതാണ്.
എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും, ജിമ്മുകൾക്കും എ സി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്. ഒരേ സമയം 20 പേരിൽ കൂടുതൽ അനുവദിക്കുന്നതല്ലെന്നും സർക്കാർ വ്യക്തമാക്കി.