കണ്ണൂർ: കണ്ണൂരിൽ മോഷണംപോയ പോലീസ് ജീപ്പ് കണ്ടെത്തി. മോഷ്ടാവും പിടിയിൽ. കണ്ണൂർ സൈബർ സെല്ലിന്റെ ജീപ്പാണ് ഇന്ന് പുലർച്ചെ 12:45-ഓടെ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂർ തൊഴിയൂർ വടക്കേക്കാട് സ്വദേശി ഹംസത്താണ് അറസ്റ്റിലായത്.
കണ്ണൂർ ജില്ലാ പോലീസിന്റെ വലിയ കോമ്പൗണ്ടിനകത്താണ് സൈബർ സെല്ലിന്റെയും ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇവിടെ കിടന്ന ജീപ്പാണ് മോഷണം പോയത്. എസ്എൻ പാർക്ക് റോഡിനടുത്ത് പോലീസ് ജീപ്പ് കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നയാളെ ചോദ്യംചെയ്യുകയായിരുന്നു.
പിന്നാലെയാണ് വാഹനം മോഷ്ടിച്ചതാണ് എന്ന് ഇയാൾ സമ്മതിച്ചത്. കണ്ടാൽ പോലീസാണ് എന്ന് തോന്നാഞ്ഞതുകൊണ്ടാണ് ഇയാളോട് വിവരങ്ങൾ അന്വേഷിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. അവർ വന്ന് കള്ളനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജീപ്പിന്റെ താക്കോൽ ഹോൾഡറിൽതന്നെ ഉണ്ടായിരുന്നു എന്നാണ് വിവരം. ഡിഐജിയുടെ ഓഫീസ്, സിഐയുടെ ഓഫീസ്, പോലീസിന്റെ സഭാഹാൾ എന്നിവയെല്ലാം ഉൾപ്പെടുന്ന പോലീസിന്റെ കോമ്പൗണ്ടിൽനിന്നാണ് ജീപ്പ് മോഷണം പോയത്. ടൗൺ പോലീസ് സ്‌റ്റേഷൻ, കമ്മീഷണർ ഓഫീസ് എന്നിവയെല്ലാം ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്.

