കേരളത്തിൽ ആഞ്ഞടിച്ച അതിശക്തമായ ഭരണവിരുദ്ധ കൊടുങ്കാറ്റിൽ സി.പി.എമ്മിന്റെ പാരമ്പര്യ കോട്ടകൾ പോലും തകർന്നടിഞ്ഞുവെന്ന് എ.കെ. ആന്റണി പറഞ്ഞു. എന്തുചെയ്താലും ചോദിക്കാൻ ആരുമില്ലെന്ന അഹങ്കാരമാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്നും ആ തെറ്റ് യുഡിഎഫ് ആവർത്തിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനവികാരം മാനിച്ചു വേണം പുതിയ സർക്കാർ പ്രവർത്തിക്കാൻ. സി.പി.എമ്മിന് പറ്റിയ തെറ്റുകൾ യുഡിഎഫിന് ഉണ്ടാകരുത്. സംസ്ഥാനത്തിന്റെ തകർന്ന സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായിരിക്കണം പ്രഥമ പരിഗണന. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേരും യോഗ്യരാണ്. തർക്കങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തിന്റെ തകർച്ചയിൽ കുത്തിനോവിക്കാൻ താനില്ലെന്നും എന്നാൽ തെറ്റായ നടപടികൾ അവർ തിരുത്തണമെന്നും ആന്റണി പറഞ്ഞു.

