ന്യൂഡൽഹി ∙ ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് അധിക ടോൾ. പുതിയ നിയമം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിലായി. അനുവദനീയമായ ഭാരത്തിന്റെ 10 ശതമാനം വരെ അധികഭാരം കയറ്റിയെത്തുന്ന വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ 10 ശതമാനം മുതൽ 40 ശതമാനം വരെ അധികഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ ടോൾ നിരക്കിന്റെ ഇരട്ടി നൽകേണ്ടിവരും. അധികഭാരം 40 ശതമാനത്തിൽ കൂടുതലാണെങ്കിൽ ടോൾ നിരക്കിന്റെ നാലിരട്ടി നൽകണം.
അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ വാഹൻ പോർട്ടലിനു കൈമാറണമെന്നും ഫാസ്റ്റാഗ് വഴിയോ യുപിഐ വഴിയോ അല്ലെങ്കിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന മറ്റേതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് രീതി വഴിയോ മാത്രമേ ഈടാക്കാവൂ എന്നും നിർദേശമുണ്ട്.
അതേസമയം ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ തൂക്കം നോക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ലെങ്കിൽ അധിക ടോൾ ഈടാക്കരുത്. വാഹനങ്ങൾക്ക് ഫാസ്റ്റാഗ് ഇല്ലെങ്കിൽ അതിനുള്ള പിഴ കൂടി ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

