ഇന്ത്യയിൽ ഏപ്രിൽ മാസം വെറുമൊരു വേനൽക്കാലമല്ല, മറിച്ച് ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ റെക്കോർഡ് ചൂടിന് പിന്നാലെ 2026ലും രാജ്യം കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. ഈ സമയത്ത് ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടകരമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
നമുക്ക് ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തിൽ ജലാംശം ഗണ്യമായി കുറഞ്ഞു കഴിഞ്ഞിരിക്കും എന്നാണ് പസഫിക് വൺ ഹെൽത്തിലെ ഡോ. ഐജാസ് ഇൽമി വ്യക്തമാക്കുന്നത്. ശ്രദ്ധക്കുറവ്, ക്ഷീണം, ചിന്തിക്കാനുള്ള പ്രയാസം എന്നിവ ദാഹം തോന്നുന്നതിന് മുമ്പേ ശരീരത്തിൽ പ്രകടമാകും. ശരീരത്തിലെ ലവണങ്ങളായ സോഡിയം, പൊട്ടാസ്യം എന്നിവ വിയർപ്പിലൂടെ നഷ്ടപ്പെടുന്നത് ഹൃദയത്തിന്റെയും പേശികളുടെയും പ്രവർത്തനത്തെ ബാധിക്കും. നേരിയ തോതിലുള്ള ജലനഷ്ടം പോലും ഹൃദയാഘാത സാധ്യത 12 ശതമാനം വരെ വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ആർക്കൊക്കെയാണ് കൂടുതൽ ഭീഷണി?
ചൂട് എല്ലാവരെയും ബാധിക്കുമെങ്കിലും ചില വിഭാഗങ്ങളിൽ ഇത് കൂടുതൽ ഗുരുതരമാണ്. പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം എന്നിവയുള്ളവർക്ക് ചൂട് താങ്ങാൻ പ്രയാസമായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് മാറാനും ബോധക്ഷയം ഉണ്ടാകാനും ഇത് കാരണമാകും. എയർ കണ്ടീഷൻ ചെയ്ത മുറികളിൽ ഇരിക്കുന്നവർക്ക് ചർമ്മത്തിലൂടെയും ശ്വസനത്തിലൂടെയും ജലാംശം നഷ്ടപ്പെടുന്നത് അറിയില്ല. കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് മൂത്രവിസർജ്ജനം വർധിപ്പിക്കുകയും നിർജ്ജലീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇവർ പലപ്പോഴും ദാഹം തിരിച്ചറിയാനോ പ്രകടിപ്പിക്കാനോ വൈകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
എന്തുചെയ്യണം?
വെറുമൊരു കുപ്പി വെള്ളം കയ്യിൽ കരുതുന്നതിലുപരി ആരോഗ്യകരമായ ശീലങ്ങൾ വളർത്തണമെന്ന് അപ്പോളോ ക്ലിനിക്കിലെ ഡോ. മീനാക്ഷി എൻ. നിർദേശിക്കുന്നു. വെറും വെള്ളത്തിന് പകരം മോര്, കരിക്കിൻ വെള്ളം, തണ്ണിമത്തൻ തുടങ്ങിയവ ശീലമാക്കുക. ഇവ ശരീരത്തിന് ആവശ്യമായ ലവണങ്ങൾ നൽകും. മൂത്രത്തിന് കടുത്ത നിറമാണെങ്കിൽ അത് ശരീരത്തിൽ ജലാംശം കുറവാണെന്നതിന്റെ സൂചനയാണ്. ഇളം മഞ്ഞ നിറമാണ് ആരോഗ്യകരം.
ഉച്ചക്ക് 12 മണി മുതൽ 4 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. വായുസഞ്ചാരമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കാലാവസ്ഥാ വ്യതിയാനം കടുക്കുന്ന ഈ കാലഘട്ടത്തിൽ, നിർജ്ജലീകരണത്തെ പ്രതിരോധിക്കുക എന്നത് ആരോഗ്യസംരക്ഷണത്തിനപ്പുറം ഒരു അതിജീവന മാർഗം കൂടിയാണെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു.

