തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട ആയിരത്തോളം അതിഥികൾ പങ്കെടുത്തു. വെള്ള ഷർട്ടും ഇളംതവിട്ടുനിറത്തിലുള്ള പാന്റ്‌സും നിസ്കാരത്തൊപ്പിയും ധരിച്ചെത്തിയ വിജയ്, വിശ്വാസികൾക്കൊപ്പം നോമ്പുതുറക്കുകയും പ്രാർത്ഥനകളിൽ പങ്കുചേരുകയും ചെയ്തു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് സംഘടിപ്പിക്കുന്ന പ്രധാന മതസൗഹാർദ്ദ ചടങ്ങുകളിൽ ഒന്നായിരുന്നു ഇത്.
വിരുന്നിനിടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത വിജയ്, ടിവികെ എൻഡിഎ സഖ്യത്തിൽ ചേരുന്നുവെന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ചു. മതനിരപേക്ഷതയും സാമൂഹിക നീതിയും ഉയർത്തിപ്പിടിക്കുന്ന പാർട്ടി നയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തന്റെ രാഷ്ട്രീയ യാത്രയെ തകർക്കാൻ പലവിധ കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയുടെ നേതൃത്വത്തിൽ തന്നെയാകും അടുത്ത സർക്കാർ എന്ന് വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രീയത്തിൽ ആർക്കും വേണ്ടിയും വിട്ടുവീഴ്ചകൾ ചെയ്യില്ലെന്നും അത്തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ആത്മവിശ്വാസത്തോടെയിരിക്കുക, നല്ലത് നടക്കും, വിജയം സുനിശ്ചിതം” എന്ന തന്റെ പതിവ് വാക്കുകളോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ വിപുലമായ ഇഫ്താർ വിരുന്ന് വിജയ് സംഘടിപ്പിച്ചിരുന്നു.

