സിംബാബ്‍വെ ഗ്രൂപ്പ് ചാമ്പ്യന്മാർ; ഓസീസിന് പിന്നാലെ ശ്രീലങ്കയെയും വീഴ്ത്തി

0
6

കൊളംബോ: ടി20 ലോകകപ്പില്‍ ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സിംബാബ്‌വെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക്. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. 41 പന്തില്‍ 62 റണ്‍സെടുത്ത പതും നിസ്സങ്കയാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ 19.3 ഓവറില്‍ സിംബാബ്‌വെ ലക്ഷ്യം മറികടന്നു. 48 പന്തില്‍ പുറത്താവാതെ 63 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ 26 പന്തില്‍ 45 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് മത്സരം അനുകൂലമാക്കിയത്.

18 ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ടിന് 166 എന്ന ശക്തമായ നിലയിലായിരുന്നു സിംബാബ്‌വെ. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടത്. 13 റണ്‍സ് മാത്രം. എന്നാല്‍ 19-ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ദുഷന്‍ ഹേമന്ത രണ്ട് വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് എട്ട് റണ്‍സ്. മഹീഷ് ദീക്ഷണയെറിഞ്ഞ 20-ാം ഓവറിലെ ആദ്യ പന്ത് തന്നെ ടോണി മുന്യോഗ സിക്‌സര്‍ പായിച്ചു. അടുത്ത പന്തില്‍ ഒരു റണ്‍ കൂടെ. മൂന്നാം പന്തില്‍ ബൗണ്ടറി നേടി ബ്രയാന്‍ ബെന്നറ്റ് സിംബാബ്‌വെയ്ക്ക് വിജയം സമ്മാനിച്ചു. 48 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി.

മത്സരത്തിലെ താരമായ റാസയുടെ ഇന്നിംഗ്‌സില്‍ നാല് സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു. നേരത്തെ ഒരു വിക്കറ്റും റാസ വീഴ്ത്തിയിരുന്നു. തദിവനാഷെ മറുമാനി (34), റ്യാന്‍ ബേണ്‍ (23) എന്നിവരുടെ വിക്കറ്റുകളും സിംബാബ്‌വെയ്ക്ക് നഷ്ടമായി. നേരത്തെ നിസ്സങ്കയ്ക്ക് പുറമെ പവന്‍ രത്‌നായകെയും (25 പന്തില്‍ 44) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കുശാല്‍ പെരേര (14 പന്തില്‍ 22), കുശാല്‍ മെന്‍ഡിസ് (20 പന്തില്‍ 14), ദുനിന് വെല്ലാലഗെ (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here