ബീജിങ്: തെക്കൻ ചൈനയിലെ ഷെൻഷെനിലുള്ള ഒരു ഹോട്ടൽ മുറിയിൽ താമസിച്ച യുവാവ്, പിന്നീട് അശ്ലീല സൈറ്റുകൾ പരിശോധിക്കുന്നതിനിടെ സ്വന്തം വീഡിയോ കണ്ട് അമ്പരന്നു. മൂന്നാഴ്ച മുമ്പ് താനും കാമുകിയും ഹോട്ടലിൽ താമസിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങളായിരുന്നു അവ. ഹോട്ടൽ മുറിയിൽ രഹസ്യമായി സ്ഥാപിച്ചിരുന്ന ക്യാമറ ഉപയോഗിച്ചാണ് ഇവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയത്. തങ്ങൾ മുറിയിലേക്ക് പ്രവേശിക്കുന്നത് മുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വരെയുള്ള ദൃശ്യങ്ങൾ സൈറ്റുകളിൽ പ്രചരിച്ചതായി യുവാവ് വെളിപ്പെടുത്തി.
ഈ സംഭവം ദമ്പതികളുടെ ജീവിതത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിച്ചു. യുവാവ് വിവരം അറിയിച്ചപ്പോൾ ആദ്യം തമാശയാണെന്ന് കരുതിയ കാമുകി, പിന്നീട് ദൃശ്യങ്ങൾ നേരിട്ട് കണ്ടതോടെ കടുത്ത മാനസിക വിഷമത്തിലായി. സഹപ്രവർത്തകരും ബന്ധുക്കളും ഈ വീഡിയോ കണ്ടിട്ടുണ്ടാകുമോ എന്ന ഭയം കാരണം മാസങ്ങളോളം ഇരുവരും തമ്മിൽ സംസാരിച്ചില്ല. ചൈനയിൽ ഹോട്ടൽ മുറികളിലെ രഹസ്യ ക്യാമറകൾ ഉപയോഗിച്ചുള്ള ഇത്തരം ചിത്രീകരണങ്ങളും അവയുടെ വിൽപനയും വലിയൊരു മാഫിയയായി വളർന്നിരിക്കുകയാണ്.
പെൻസിൽ ഇറേസർ പോലുള്ള തീരെ ചെറിയ വസ്തുക്കളിൽ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം സ്പൈ ക്യാമറകൾ സ്ഥാപിച്ചാണ് ഇത്തരക്കാർ ദൃശ്യങ്ങൾ പകർക്കുന്നത്. ബിബിസി വേൾഡ് സർവീസിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം ആയിരക്കണക്കിന് വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം വഴിയും വിവിധ വെബ്‌സൈറ്റുകൾ വഴിയും വിപണനം ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം ഇത്തരത്തിലുള്ള നിരവധി ആപ്പുകളും സൈറ്റുകളും കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഒളിക്യാമറ ഭീഷണി ഇപ്പോഴും വലിയൊരു സാമൂഹിക പ്രശ്നമായി തുടരുന്നു.

