‘ഞാൻ ഹൽദ്വാനിയിൽ പ്രസംഗിച്ചപ്പോൾ ലക്ഷക്കണക്കിന് ആളുകൾ അവിടെയുണ്ടായിരുന്നു. ഒരു സമുദായത്തെയോ മതത്തെയോ കുറിച്ച് മോശമായി ഒന്നും പറഞ്ഞിരുന്നില്ല. സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. എന്നാൽ എന്റെ പ്രസംഗത്തിന് പിന്നാലെ വേദി ശുദ്ധിയാക്കാൻ അവർ ഹോമം നടത്തി. ജനാധിപത്യത്തിൽ ഇതാണോ രീതി? ഭരണഘടന നിങ്ങൾ എങ്ങനെയാണ് സംരക്ഷിക്കുന്നത്?’, ഖാർഗെ രാജ്യസഭയിൽ ചോദിച്ചു.
സംഭവം ദൗർഭാഗ്യകരമാണെന്ന് ബി.ജെ.പി നേതാവ് ജെ.പി നദ്ദ രാജ്യസഭയിൽ പ്രതികരിച്ചു. എന്നാൽ, ഈ സംഭവത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും നദ്ദ ഉറപ്പുനൽകി.
ശ്രീരാം സേനയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ആരോപിച്ചെങ്കിലും ബി.ജെ.പി ഇത് നിഷേധിച്ചു. റാലിയിൽ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ചില മുദ്രാവാക്യങ്ങൾ ഉയർന്നത് സനാതന വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതിനാലാണ് ഹോമം നടത്തിയതെന്നാണ് ബി.ജെ.പി സംസ്ഥാന വക്താവ് ഖജാൻ ദാസിന്റെ വിശദീകരണം. മതാചാര പ്രകാരം പ്രാധാന്യമുള്ള ഇടമാണ് രാംലീല മൈതാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.