ഇന്ത്യക്കായി കളിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തു, പക്ഷെ നിരസിച്ചു; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

0
6

ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും ഇന്ത്യൻ പോരത്വം വാഗ്‌ദാനം ചെയ്തുവെന്നുമാണ് അഫ്ഗാൻ ക്യാപ്റ്റന്റെ വെളിപ്പെടുത്തൽ. ഏപ്രിൽ 20 തിങ്കളാഴ്ച പ്രകാശനം ചെയ്ത ‘ റാഷീദ് ഖാൻ: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാർഡം’ എന്ന പുസ്തകത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. മുഹമ്മദ് ജാഫർ ഹാൻഡ് എന്ന മുൻ ബിബിസി പത്രപ്രവർത്തകനാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.

2023-ലെ ഐ.പി.എൽ സീസണിനിടെ ബിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്ന ഒരു സംഭവം അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ആ കൂടിക്കാഴ്ചയെക്കുറിച്ച് റാഷിദ് ഖാൻ ഓർക്കുന്നത് ഇങ്ങനെ

“ഞാൻ അദ്ദേഹത്തിനടുത്തേക്ക് ചെന്ന് അഭിവാദ്യം ചെയ്തു. ഞങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ രാജ്യത്തെ (അഫ്ഗാനിസ്താൻ) സാഹചര്യം വളരെ മോശമാണ്. ഇന്ത്യയിലേക്ക് വരൂ, ഇവിടെ താമസിക്കൂ. ഞങ്ങൾ നിങ്ങൾക്ക് ഇന്ത്യൻ രേഖകൾ ശരിയാക്കി തരാം, ഇവിടെത്തന്നെ ക്രിക്കറ്റ് കളിക്കൂ.’ അദ്ദേഹം പറയുന്നത് കേട്ട് ഞാൻ അതിശയപ്പെട്ടു പോയി, എന്ത് മറുപടി പറയണമെന്ന് അറിയാതെ നിന്ന്. പക്ഷേ ഞാൻ ചിരിച്ചുകൊണ്ട് മറുപടി ഇങ്ങനെ നൽകി, ‘വളരെ നന്ദി. പക്ഷേ ഞാൻ കളിക്കുന്നത് എന്റെ രാജ്യമായ അഫ്ഗാനിസ്താന് വേണ്ടിയാണ്.’

ഇന്ത്യക്ക് പുറമെ ആസ്ട്രേലിയയും സമാനമായ വാഗ്ദാനം നൽകിയെന്നും പുസ്തകത്തിൽ റാഷിദ് ഖാൻ വ്യക്തമാക്കുന്നു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് അഫ്ഗാൻ താരം കളിക്കുന്നത്. 2019ൽ അഫ്ഗാൻ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ താരം ടി20 ക്രിക്കറ്റിൽ 700 വിക്കറ്റുകൾ എന്ന അപൂർവ നേട്ടത്തിനും അർഹനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here