തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുക. https://services.mvd.kerala.gov.in വഴി അപേക്ഷ നൽകി വാഹന ഉടമകൾക്ക് ഫൈൻ അടയ്ക്കാം.
ഗതാഗതനിയമലംഘനത്തിനുള്ള 11 ലക്ഷം കേസുകളിലാണ് പിഴ പകുതിയായി കുറയ്ക്കാനുള്ള സൗകര്യം ഒരുങ്ങുന്നത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾക്ക് യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പോലീസും മോട്ടോർവാഹനവകുപ്പും കോടതിക്ക് കൈമാറിയ കേസുകളിലാണ് ഇളവ് ലഭിക്കുക.
അതേസമയം, കോടതി പിഴ നിശ്ചയിച്ച കേസുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല. പിഴ സ്വീകരിച്ച് കേസ് തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരമാണ് (കോമ്പൗണ്ടിങ്) ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ വിനിയോഗിച്ചിരിക്കുന്നത്. 2024 ഡിസംബർവരെയുള്ള കേസുകളിലാണ് ഈ ആനുകൂല്യം ഉറപ്പാക്കുന്നത്. ഏപ്രിൽ 30-നുള്ളിൽ പിഴക്കുടിശ്ശിക തീർക്കണം.
ഗതാഗത നിയമം ലംഘിച്ചതിനെ തുടർന്നുണ്ടായ ഭീമമായ പിഴത്തുക അടയ്ക്കാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൊണ്ടുവരാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ ശുപാർശചെയ്തത്. അഞ്ചുവർഷത്തിനിടെ 14 ലക്ഷം ഇ-ചെലാനുകളാണ് ചുമത്തിയത്.
ഇതിൽ മൂന്നുലക്ഷം കേസ് മാത്രമാണ് തീർപ്പായത്. ശേഷിക്കുന്നവ വെർച്വൽ, സി.ജെ.എം. കോടതികളുടെ പരിഗണനയിലാണ്. ഇവ തിരിച്ചെടുത്ത് തീർപ്പാക്കുള്ള അധികാരം പിഴചുമത്തിയ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. പോലീസും മോട്ടോർവാഹനവകുപ്പും പിഴ തീർപ്പാക്കൽ അദാലത്തുകൾ ഉടൻ സംഘടിപ്പിക്കും.

