ഓസ്‌ട്രേലിയൻ മുൻ ഓപ്പണറും ക്രിക്കറ്റ് ഇതിഹാസവുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്‌നിയിൽ പിടിയിലായി. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ താരം ഓസ്‌ട്രേലിയ വിട്ടെങ്കിലും മെയ് മാസത്തിൽ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരും.
ന്യൂ സൗത്ത് വെയ്‌ൽസ് പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ മരൂബ്രയിലെ മലാബാർ റോഡിൽ പതിവ് വാഹന പരിശോധന നടക്കുകയായിരുന്നു. പോലീസ് പരിശോധന കണ്ട വാർണർ തന്റെ വാൻ പെട്ടെന്ന് നിർത്തുകയും പാർക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. താരത്തിന്റെ ഈ നീക്കത്തിൽ സംശയം തോന്നിയ ഹൈവേ പട്രോൾ വിഭാഗം വാഹനം തടഞ്ഞുപരിശോധിച്ചപ്പോഴാണ് വാർണർ മദ്യപിച്ചതായി കണ്ടെത്തിയത്. അനുവദനീയമായ പരിധിയേക്കാൾ ഇരട്ടിയിലധികം മദ്യം താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
39-കാരനായ വാർണറെ ഉടൻ തന്നെ മരൂബ്ര പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി വിട്ടയച്ചെങ്കിലും മെയ് മാസത്തിൽ കോടതിയിൽ ഹാജരാകാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിലെ മത്സരങ്ങൾക്കായി താരം നിലവിൽ ഓസ്‌ട്രേലിയക്ക് പുറത്താണെങ്കിലും കേസിന്റെ നടപടികൾക്കായി തിരികെ എത്തേണ്ടി വരും.
2024 ജനുവരിയിൽ പാകിസ്ഥാനെതിരായ സിഡ്‌നി ടെസ്റ്റിന് പിന്നാലെയാണ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. വിരമിക്കലിന് ശേഷം കമന്റേറ്റർ വേഷത്തിലും ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലും താരം സജീവമാണ്. ക്രിക്കറ്റ് മൈതാനത്തെ വെടിക്കെട്ട് പ്രകടനങ്ങൾ കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നിയമലംഘനം കായികലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

