മുംബൈ: അവസാനംവരെ ആവേശം നിറഞ്ഞതായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം. ഇംഗ്ലണ്ട് ചേസിങ്ങിൽ പിടിമുറുക്കിയതോടെ ജയസാധ്യതകൾ മാറിമറഞ്ഞു. ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീഴ്ത്താനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. ആരാധകരും അത് പ്രതീക്ഷിച്ചിരുന്നു. അ കൂട്ടത്തിൽ മഹേന്ദ്ര സിങ് ധോനിയുടെ ഭാര്യ സാക്ഷിയുമുണ്ടായിരുന്നു. എന്നാൽ ഒരു നിമിഷം സാക്ഷിക്ക് അബദ്ധം പറ്റി. ഇംഗ്ലണ്ട് ബാറ്റർ ഔട്ടാണെന്ന് കരുതിയ അവർ തുള്ളിച്ചാടുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ഈ വീഡിയോ വൻ വൈറലാണ്.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 18-ാം ഓവറിലാണ് സംഭവം. 17 ഓവറിൽ 209-5 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. നെഞ്ചിടിപ്പോടെയാണ് ആരാധകർ ശേഷിക്കുന്ന പന്തുകൾ കണ്ടുകൊണ്ടിരുന്നത്. ബുംറ എറിഞ്ഞ പന്ത് സാം കറനാണ് നേരിട്ടുകൊണ്ടിരുന്നത്. ഒരു ഷോട്ട് കളിക്കാനുള്ള ശ്രമമായിരുന്നെങ്കിലും കറന് അതിന് സാധിച്ചില്ല. പന്ത് കറന്റെ ബാറ്റിൽ തട്ടുകയും മൈതാനത്ത് പിച്ചുകുത്തി നേരെ ബുംറയുടെ കൈകളിലെത്തി. ഭൂരിഭാഗം പേർക്കും ഇത് ഡോട്ട്‌ബോളാണെന്ന് മനസിലായെങ്കിലും സാക്ഷിക്ക് മനസിലായില്ല. ഇത് ക്യാച്ചാണെന്ന് കരുതി സാക്ഷി തുള്ളിച്ചാടുകയായിരുന്നു.
എന്നാൽ ഇടനെ തന്നെ അടുത്തുണ്ടായിരുന്ന ധോനി ഇടപെട്ടു. അത് ഔട്ടല്ലെന്നും അവിടെ ഇരിക്കൂവെന്നും ധോനി പറയുന്നത് വീഡിയോയിൽ കാണാം. പിന്നീട് ധോനി സംഭവം വിശദീകരിച്ചു. അപ്പോഴാണ് ഇംഗ്ലണ്ട് ബാറ്റർ ഔട്ടല്ലെന്ന് സാക്ഷിക്ക് മനസിലായത്. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻ വൈറലാണ്. മഹേന്ദ്രസിങ് ധോനിയുൾപ്പെടെ ഒട്ടേറെപ്പേർ വാംഖഡെ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജെയ്ഷാ, ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരും വന്നു.

