ബെംഗളൂരു: രാജ്യത്ത് വർധിച്ചുവരുന്ന ദുരഭിമാനക്കൊലപാതകങ്ങളും ജാതി അധിഷ്ഠിത അതിക്രമങ്ങളും തടയുന്നതിനായി നിർണ്ണായകമായ നിയമനിർമ്മാണവുമായി കർണാടക സർക്കാർ. ‘കർണാടക ഫ്രീഡം ഓഫ് ചോയ്‌സ് ഇൻ മാര്യേജ് ആൻഡ് പ്രിവെൻഷൻ ആൻഡ് പ്രൊഹിബിഷൻ ഓഫ് ക്രൈംസ് ഇൻ ദ നെയിം ഓഫ് ഓണർ ആൻഡ് ട്രഡീഷൻ ബിൽ-2026’ നിയമസഭ ഐക്യകണ്ഠേന പാസാക്കി. പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ ‘ഇവ നമ്മവ’ എന്ന പ്രസിദ്ധമായ വചനമാണ് ബില്ലിന് പേരായി നൽകിയിരിക്കുന്നത്. ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ അവതരിപ്പിച്ച ബില്ലിനെ നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പിന്താങ്ങി.
കഴിഞ്ഞ ഡിസംബറിൽ ഹുബ്ബള്ളിയിൽ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് 19-കാരിയായ ഗർഭിണിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയ ദാരുണ സംഭവമാണ് ഇത്തരമൊരു നിയമനിർമ്മാണത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ദുരഭിമാനക്കൊലപാതകങ്ങൾക്കോ ജാതീയമായ ആക്രമണങ്ങൾക്കോ മുതിരുന്നവർക്ക് അഞ്ചുവർഷം മുതൽ ജീവപര്യന്തം തടവ് വരെ ബില്ലിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. വിവാഹിതരാകുന്നവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുന്നതും ഇതര ജാതികളിൽ വിവാഹിതരാകുന്ന ദമ്പതികളെയോ അവരുടെ കുടുംബത്തെയോ സാമൂഹികമായി ബഹിഷ്കരിക്കുന്നതും ഈ നിയമപ്രകാരം കഠിനശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
നിയമസഭ പാസാക്കിയ ബിൽ ഇനി ഉപരിസഭയായ നിയമനിർമ്മാണ കൗൺസിലിന്റെ കൂടി അംഗീകാരത്തിന് ശേഷം ഗവർണറുടെ ഒപ്പിനായി അയക്കും. ഗവർണർ അനുമതി നൽകുന്നതോടെ നിയമം ഔദ്യോഗികമായി വിജ്ഞാപനം ചെയ്യും. സാമൂഹിക മാറ്റം ലക്ഷ്യം വെച്ചുള്ള ഈ നീക്കം ഇതര ജാതി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് വലിയ സുരക്ഷ ഉറപ്പാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ദുരഭിമാനത്തിന്റെയോ പാരമ്പര്യത്തിന്റെയോ പേരിൽ നടക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഈ നിയമം സഹായിക്കുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ വ്യക്തമാക്കി.

