ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സ നിഷേധിച്ചതായി പരാതി

0
7

കുമ്പള : കാസർകോട്ടെ ഒരു പ്രമുഖ ആശുപത്രിയിൽ രോഗികളുടെ അവകാശമായ ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സ നിഷേധിച്ചതായി പരാതി. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സെക്രട്ടറിയും കിസാൻ രക്ഷാസേന ജില്ലാ ചെയർമാനുമായ ഷുക്കൂർ കാണാജയ്ക്കാണ് കാസർകോട് നുള്ളിപ്പാടിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത്.

ജനുവരി 26ന് പരാതിക്കാരനെ പക്ഷാഘാതം സംഭവിച്ച് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയ്ക്ക് വേണ്ടി ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സ കാർഡ് സമർപ്പിച്ചപ്പോൾ ഈ കാർഡ് ശസ്ത്രക്രിയ ചികിത്സയ്ക്ക് മാത്രമാണെന്ന് അറിയിച്ചുവത്രെ. തുടർന്ന് കാർഡിലെ ടോൾഫ്രീ നമ്പരിലും ആയുഷ്മാൻ പദ്ധതി ജില്ല കോ-ഓർഡിനേറ്ററേയും ബന്ധപ്പെട്ടപ്പോൾ പ്രസ്തുത ആശുപത്രിയിൽ സൗജന്യമായി എല്ലാ ചികിത്സയ്ക്കും മരുന്നിനും അവകാശമുണ്ടെന്ന് കോ-ഓർഡിനേറ്റർ അറിയിച്ചു. അദ്ദേഹം നേരിട്ട് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടതോടെ ചികിത്സ ചെലവുകൾ സൗജന്യമാക്കുകയും പിന്നീട് മരുന്നിന് 25,000 രൂപ ആവശ്യപ്പെട്ടതായും പരാതിക്കാരൻ പറയുന്നു.

അത് സൗജന്യമാക്കിക്കിട്ടാൻ ഒരിക്കൽ കൂടി ആയുഷ്മാൻ ജില്ല കോ- ഓർഡിനേറ്ററെ ബന്ധപ്പെടേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഈ ആശുപത്രി പാർട്ട്ണറും അനസ്തേഷ്യ വിദഗ്ധനുമായ ഡോക്ടറുടെ മകൻ രോഗിയായ പരാതിക്കാരനോട് തർക്കിച്ചുവെന്നും സൗജന്യ ചികിത്സ വേണമെങ്കിൽ ഗവൺമെന്റ് ആശുപത്രിയിൽ പോകാത്തതെന്തേ എന്ന് ചോദിക്കുകയും ഇത്തരത്തിൽ ചികിത്സിച്ച വകയിൽ 60 ലക്ഷം രൂപ സർക്കാരിൽ നിന്ന് കിട്ടാനുണ്ട് അത് വാങ്ങിക്കൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തതായി ശുക്കൂർ പറഞ്ഞു.

ആശുപത്രി അധികൃതരുടെ ഈ നീതിനിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികാരികൾക്കും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ അദ്ദേഹത്തോടൊപ്പം ഷാജി കടമന, നാസർ കോരിക്കാർ എന്നിവരും പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here