അക്രമം നടക്കുമെന്ന് കരുതി തുണികൊണ്ട് മൂടിയിട്ട പള്ളിക്ക് നേരെ രാമനവമി യാത്രയ്ക്കിടെ ‘അമ്പെയ്തു’ ബി.ജെ.പി സ്ഥാനാര്‍ഥി

0
112

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ ഹൈദരാബാദ് നഗരത്തിലെ മുസ് ലിം പള്ളിക്ക് നേരെ അമ്പെയ്ത്തിന്റെ ആഗ്യം കാണിച്ചുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയുടെ നടപടി വിവാദത്തില്‍. ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലതയാണ് യാത്രയ്ക്കിടെ പള്ളിക്ക് മുമ്പിലെത്തിയപ്പോള്‍ വിവാദ ആഗ്യംകാണിച്ചത്. പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ യാത്രയ്ക്കിടെ നിന്ന മാധവി ലത, വെറുംകൈയോടെ പള്ളിക്ക് നേരെ നോക്കി അമ്പെയ്ത് വിടുന്നത് പോലെ ആംഗ്യം കാണിക്കുകയായിരുന്നു. പൊലിസിന്റെ സാന്നിധ്യത്തില്‍ അനുയായികള്‍ക്ക് മാധ്യേ ഒന്നിലധികം തവണയാണ് ബി.ജെ.പി സ്ഥാനാര്‍ഥി ആംഗ്യം കാണിച്ചത്.

രാമനവമി ദിനത്തോടനുബന്ധിച്ച് ആക്രമണസാധ്യത മുന്നില്‍ക്കണ്ട് വെള്ളത്തുണി കൊണ്ട് മറച്ച പള്ളിയെ നോക്കിയായിരുന്നു അവരുടെ പ്രകോപനപരമായ നടപടി. പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട ബി.ജെ.പി നേതാവ് രാജാ സിങ് ആണ് നഗരത്തില്‍ രാമനവമി ഘോഷയാത്ര സംഘടിപ്പിച്ചത്.

ബി.ജെ.പി നേതാവിന്റെ നടപടിക്കെതിരേ ഹൈദരാബാദ് എം.പിയും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഉവൈസി ശക്തമായി രംഗത്തുവന്നു. ബി.ജെ.പിയും ആര്‍.എസ്.എസ്സും ജനങ്ങളെ പ്രകോപിപ്പിക്കുകയാണെന്ന് ഉവൈസി പറഞ്ഞു. ഹൈദരാബാദിലെ യുവജനങ്ങള്‍ സമാധാനം പാലിക്കണമെന്നും പ്രദേശത്തെ സംധഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുന്ന ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരേ വോട്ടാവകാശം വിനിയോഗിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. വര്‍ഗീയസംഘര്‍ഷത്തിന് ബി.ജെ.പി സ്ഥാനാര്‍ഥി ശ്രമിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നതെന്ന് മജ്‌ലിസ് വക്താവ് വാരിസ് പത്താന്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here