പരാജയ ഭീതി മോദിയുടെ മുഖത്ത് കാണാം; വര്‍ഗീയ രാഷ്ട്രീയത്തിന് പൂര്‍ണ വിരാമമിടാന്‍ ഇന്‍ഡ്യാ സഖ്യം വിജയിക്കണമെന്നും സ്റ്റാലിന്‍

0
80

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍. ഇടക്കിടെയുള്ള തമിഴ്‌നാട് സന്ദര്‍ശനം ചൂണ്ടിക്കാട്ടിയാണ് പരിഹാസം.

‘പ്രധാനമന്ത്രി ഇടക്കിടെ തമിഴ്‌നാട് സന്ദര്‍ശിക്കുന്നുണ്ട്. പരാജയ ഭീതി മോദിയുടെ മുഖത്ത് വ്യക്തമാണ്. കോപവും അദ്ദേഹത്തിന്റെ മുഖത്ത് ദൃശ്യമാണ്’ സ്റ്റാലിന്‍ പരിഹസിച്ചു. തന്റെ 71ാം ജന്മദിനത്തിന് മുന്നോടിയായി പാര്‍ട്ടി കേഡര്‍ക്ക് അയച്ച കത്തിലാണ് പരാമര്‍ശം.

ഡി.എം.കെയെ തകര്‍ത്ത് തരിപ്പണമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം താന്‍ വഹിക്കുന്ന പദവിക്ക് അപകീര്‍ത്തി വരുത്തിയെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഡിഎംകെയെ തകര്‍ക്കാന്‍ തുടങ്ങിയവര്‍ക്ക് എന്ത് സംഭവിച്ചുവെന്നത് തമിഴ്‌നാടിന്റെ ചരിത്രത്തിലുണ്ടെന്നും കത്തില്‍ പറയുന്നു. ‘ഞങ്ങളുടെ നേതാവ് കരുണാനിധി ഞങ്ങളെ അങ്ങനെയല്ല വളര്‍ത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ജനാധിപത്യ സംവിധാനത്തില്‍ തുടരാന്‍ ബിജെപിക്ക് അവകാശമുണ്ട്.ഭരണകക്ഷിയെന്ന നിലയില്‍ ബി.ജെ.പി പരാജയപ്പെട്ടതിനാല്‍ ബിജെപി ഒരു നല്ല പ്രതിപക്ഷമായി മാറട്ടെയെന്ന് ആശംസിക്കുന്നു.” സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രപദ്ധതികള്‍ക്ക് ഡിഎംകെ സര്‍ക്കാര്‍ തടയിടുകയാണെന്ന മോദിയുടെ പരാമര്‍ശത്തെക്കുറിച്ചും സ്റ്റാലിന്‍ സൂചിപ്പിച്ചു.

ഫാഷിസത്തെ പരാജയപ്പെടുത്താനും വര്‍ഗീയ രാഷ്ട്രീയത്തിന് പൂര്‍ണ വിരാമമിടാനും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്‍ഡ്യാ മുന്നണിക്കായി വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നതിനായി ജനാധിപത്യ യുദ്ധത്തിന് തയ്യാറെടുക്കാന്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ദരിദ്രരുടെ മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെ തകര്‍ക്കുന്ന ബലിപീഠമാണിതെന്ന് വാദിച്ചുകൊണ്ട് ദേശീയ യോഗ്യതപ്രവേശന പരീക്ഷയെ (നീറ്റ്) തന്റെ പാര്‍ട്ടി എതിര്‍ത്തതായി അദ്ദേഹം വ്യക്തമാക്കി. ഒരു സംസ്ഥാന സര്‍ക്കാരിന് നല്‍കാനുള്ള ഫണ്ട് നല്‍കാതെ, വായ്പയെടുക്കുന്നതില്‍ നിന്ന് തടയുകയും പ്രളയദുരിതാശ്വാസം പോലും നല്‍കാതിരിക്കുകയും ചെയ്ത മോദിക്ക് ഡിഎംകെയില്‍ തെറ്റ് കണ്ടെത്താന്‍ കഴിയില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗൂഢാലോചനകളുടെ ലിസ്റ്റ് തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ തന്റെ പാര്‍ട്ടി കേഡര്‍മാരോട് ആഹ്വാനം ചെയ്ത സ്റ്റാലിന്‍ ‘ആളുകള്‍ ബോധവാന്മാരാണ്, നമ്മള്‍ അവരെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും വിജയിക്കേണ്ടതുണ്ടെന്നും” പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here