ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്കുനേരെ ഇസ്രയേൽ ബോംബ്, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 69 പലസ്തീനികൾ

0
105

ജറുസലേം: പലസ്തീന് നേരെയുള്ള ഇസ്രയേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം മധ്യ​ഗാസയിലെ അൽ നുസറത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തുന്നതിനിടെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഭക്ഷണം വാങ്ങാനായി കാത്തുനിന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയാണ് ആക്രമണത്തിൽ മരിച്ചത്. അൽബലാഹിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ കൊല്ലപ്പെട്ടതായും വാർത്തകൾ പുറത്തുവന്നു.

ബുധനാഴ്ച വൈകുന്നേരം ​ഗാസ സിറ്റിയിൽ ഭക്ഷണത്തിന് കാത്തുനിന്നവർക്കു നേരെ നടത്തിയ വെടിവെപ്പിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. റഫയിൽ യുഎൻ ഭക്ഷണ ക്യാമ്പിലും ഇസ്രയേൽ ആക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് കണക്ക്. കടുത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയുമാണ് പലസ്തീനിലെ റമദാൻ കാലം കടന്നുപോകുന്നത്. ആയിരങ്ങളാണ് അഭയാർഥി ക്യാമ്പുകളിലെ ഭക്ഷണ വിതരണത്തിനായി കാത്തുനിൽക്കുന്നത്.

പിഞ്ചുകുട്ടികളക്കം പ്ലാസ്റ്റിക് പാത്രങ്ങളുമായി ഭക്ഷണത്തിന് നീണ്ട ക്യൂവിൽ കാത്തുനിൽക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഭക്ഷണക്യാമ്പുകളിൽ ഹമാസ് പിടിമുറുക്കുന്നുവെന്നാരോപിച്ചാണ് ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നത്. എന്നാൽ ഭക്ഷണ ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രയേൽ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇസ്രയേൽ അധികൃതർ വിശദീകരിച്ചു.

യുദ്ധക്കെടുതിയിലായ പലസ്തീനിൽ അമേരിക്കയും ജോ‍‍ർദനും ഈജിപ്തും ഫ്രാൻസും നെതർലാൻഡും ബെൽജിയവും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. ഗാസയിൽ താൽക്കാലിക തുറമുഖം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കപ്പൽ വഴി ഭക്ഷണം എത്തിക്കും. നേരത്തെ നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഗാസയിലെ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ താൽക്കാലിക തുറമുഖം പ്രവർത്തന ക്ഷമമാകാൻ ആഴ്ചകൾ എടുത്തേക്കും. സൈപ്രസിലേക്കാകും അമേരിക്കൻ കപ്പലുകൾ എത്തുക. ഭക്ഷണം, വെള്ളം എന്നിവ കൂടാതെ താൽക്കാലിക പാർപ്പിട സൗകര്യങ്ങളും എത്തിക്കും. യുഎന്നിന്റെ സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് അമേരിക്കയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here