ഇലക്ടറൽ ബോണ്ട്:തകർന്ന സിൽക്യാര തുരങ്കം നിർമിച്ച കമ്പനി ബി.ജെ.പിക്ക് 55 കോടി നൽകി

0
55

ന്യൂഡൽഹി:ഉത്തരാഖണ്ഡിൽ തകർന്ന സിൽക്യാര-ബാർകോട്ട് തുരങ്കം നിർമിച്ച നവയുഗ എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് (എൻ.ഇ.സി) ബി.ജെ.പിക്ക് 55 കോടി നൽകി. കഴിഞ്ഞ വർഷം തകർന്ന തുരങ്കം നിർമിച്ച കമ്പനി ഇലക്ടറൽ ബോണ്ടിലൂടെ തുക നൽകിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട രേഖയിലാണുള്ളത്. 2019 ഏപ്രിൽ 19നും 2022 ഒക്‌ടോബർ പത്തിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറൽ ബോണ്ടുകൾ ഹൈദരാബാദ് ആസ്ഥാനമായുള്ള എൻഇസി വാങ്ങിയത്. 2018 ഒക്‌ടോബർ 26ന് 20 അംഗ ഇൻകം ടാക്‌സ് സംഘം നവയുഗ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും ഇൻകം ടാക്‌സ് നിയമലംഘനവും ആരോപിച്ചായിരുന്നു നടപടി. ഇത് കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് കമ്പനി ബിജെപിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയത്.

നവയുഗ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയാണ് നവയുഗ എൻജിനിയറിംഗ്. രാജ്യത്ത് നദിക്ക് മുകളിലുള്ള ഏറ്റവും വലിയ പാലമായ ധോല സാദിയ ബ്രിഡ്ജ് തങ്ങൾ നിർമിച്ചതായാണ് കമ്പനി പറയുന്നത്. ബ്രഹ്മപുത്രക്ക് കുറുകെയുള്ള പാലത്തിന് 9.15 കിലോമീറ്ററാണ് നീളം.

2023 നവംബർ 12ന് നിർമാണത്തിലിരിക്കെ തുരങ്കം തകർന്ന് 41 തൊഴിലാളികളാണ് കുടുങ്ങിയിരുന്നത്. തുടർന്ന് റാറ്റ് മൈനേഴ്‌സ് രംഗത്തിറങ്ങി നവംബർ 28നാണ് തൊഴിലാളികളെ രക്ഷിച്ചത്. സിൽക്യാര- ബാർകോട്ട് ടണൽ പ്രൊജക്ടിന് സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി 2018ലാണ് അംഗീകാരം നൽകിയത്. 2022ന് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ പിന്നീട് തിയ്യതി നീട്ടി നൽകി.

2017-18 ലെ ബജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇലക്ടറൽ ബോണ്ട് പദ്ധതി പ്രഖ്യാപിച്ചത്. രാഷ്ട്രീയ ഫണ്ടിംഗിൽ സുതാര്യത കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന പണ സംഭാവനകൾക്ക് ബദലായാണ് ഇത് അവതരിപ്പിച്ചത്. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിക്കുകയും അതിന്റെ വിവരങ്ങൾ പുറത്തുവിടാൻ എസ്ബിഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ബോണ്ട് വഴി സംഭാവന ലഭിച്ച വിവരം പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here