സെൽഫികള്‍ ജീവനെടുക്കുന്നു; പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കി നിയന്ത്രണം വേണമെന്ന് ഗവേഷകർ

0
172

സെൽഫി എടുക്കുന്നതിനോടുള്ള ആളുകളുടെ അമിതമായ ഭ്രമത്തെ നിസ്സാരമായി കാണരുതെന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി ഇതിനെ പരിഗണിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഗവേഷകർ. ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ആളുകളുടെ സെൽഫി എടുക്കാനുള്ള അമിതമായ ഭ്രമം ഒരു പൊതുജന ആരോഗ്യപ്രശ്നമായി കണക്കാക്കേണ്ടതുണ്ടെന്ന നിഗമനത്തിൽ എത്തിയത്. 2011 മുതൽ അമേരിക്കയിലും ഓസ്ട്രേലിയയിലുമായി നടത്തി വന്ന വിവിധ പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 2023 സെപ്റ്റംബറിലാണ്  ജേണൽ ഓഫ് മെഡിക്കൽ ഇന്‍റർനെറ്റ് റിസർച്ചിൽ ഈ പഠനം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി സെൽഫി എടുക്കുന്നതിനിടയിൽ മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ  ഉണ്ടായ വർദ്ധനവാണ് ഇത്തരത്തിൽ ഒരു പഠനത്തിലേക്ക് നയിച്ചത്. സെൽഫിയുമായി ബന്ധപ്പെട്ട ഉണ്ടായ മരണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത് സെൽഫി എടുക്കുന്നതിനിടയിൽ ഉയരങ്ങളിൽ നിന്ന് വീണാണെന്ന് പഠനം കണ്ടെത്തി. കൂടാതെ സ്മാർട്ട് ഫോണുകളുടെയും ആപ്പുകളുടെയും അനിയന്ത്രിതമായ ഉപയോഗം അപകടകരമാണെന്നും ഗവേഷണം ചൂണ്ടിക്കാണിക്കുന്നു.

സെൽഫി ഭ്രമത്തിലൂടെ അപകടത്തിൽപ്പെട്ടതും മരണപ്പെട്ടതുമായ ഇരകളുടെ ശരാശരി പ്രായം 22 വയസ്സാണെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഇരകളാകുന്നതിൽ കൂടുതലും യുവതികളാണ്. സെൽഫി അപകടസാധ്യതകൾ ഒരോ രാജ്യത്തിനനുസരിച്ച് വ്യത്യസ്തമാണെന്ന് ഗവേഷകർ പറഞ്ഞു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അസാധാരണ മരണങ്ങളിൽ കൂടുതലും ആളുകൾ കൂട്ടമായും അല്ലാതെയും ജലാശയങ്ങളിൽ വീണുണ്ടാകുന്ന അപകടങ്ങൾ മൂലമാണെന്നും പഠനത്തിൽ പറയുന്നു. അതേസമയം അമേരിക്കയിലും ഓസ്ട്രേലിയയിലും ആളുകളുടെ അപകടമരണങ്ങളിൽ കൂടുതലും ഉയരങ്ങളിൽ നിന്നും വീണുള്ളതാണ്. ഇത്തരം അപകടങ്ങളിലേക്ക് ആളുകളെ നയിക്കുന്ന ഒരു പ്രധാന കാരണം സെൽഫി ഭ്രമം ആണെന്നാണ് പഠനം പറയുന്നത്.

അതുകൊണ്ടുതന്നെ ഇതിനെ ഒരു പൊതുജനാരോഗ്യ പ്രശ്നമായി പരിഗണിച്ച് ആളുകൾക്ക് ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. അപകടങ്ങളുടെ നിരക്ക് കുറയ്ക്കാൻ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും അല്ലാതെയും ഉള്ള അപകട മേഖലകളിൽ സെൽഫി നിയന്ത്രണ സോണുകൾ നടപ്പിലാക്കണമെന്നും പഠനത്തിൽ പറയുന്നു. ട്രെയിനുകളിലും മറ്റു വാഹനങ്ങളിലും നിന്നുള്ള അപകടകരമായ രീതിയിലുള്ള സെൽഫി എടുക്കലുകൾ നിയമപരമായി നിയന്ത്രണ വിധേയമാക്കണമെന്നും പഠനം വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമേ ആളുകൾക്ക് നവമാധ്യമങ്ങളിലൂടെയും മറ്റും ആവശ്യമായ ബോധവൽക്കരണം നൽകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here