ആലുവയിലെ കൊടുംക്രൂരത; അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍

0
151

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.സോമനാണ് കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി.

കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, ശിക്ഷ വിധിക്കുന്നതിന് മുന്‍പ് പ്രതിയുടെ മാനസികാരോഗ്യ റിപ്പോര്‍ട്ട് പരിഗണിക്കണമെന്ന് പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതി ജയിലിലായിരുന്ന നൂറുദിവസത്തെ മാനസികാരോഗ്യ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പ്രതി നേരത്തെ സമാനകുറ്റകൃത്യം ചെയ്തയാളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കുറ്റകൃത്യം നടന്ന് നൂറു ദിവസം തികയുന്നതിന് മുന്‍പ് അന്വേഷണം നടത്തി, കുറ്റപത്രം സമര്‍പ്പിച്ച്, വിചാരണ പൂര്‍ത്തിയാക്കിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. റെക്കോഡ് വേഗത്തിലായിരുന്നു കേസിന്റെ അന്വേഷണവും വിചാരണയും.

ജൂലായ് 28-ന് വൈകീട്ട് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍ നിന്ന് അഞ്ചുവയസ്സുകാരിയെ അസ്ഫാക് കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ല് കൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് അമര്‍ത്തിയത്. താടിയെല്ല് തകര്‍ന്ന് മുഖം വികൃതമായി. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.

കുട്ടിയെ കാണാതായ ദിവസം രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടിയെ മറവ് ചെയ്ത സ്ഥലം പ്രതി ചൂണ്ടിക്കാട്ടിയത്.

കൃത്യം നടന്ന് 35-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് മാസത്തിനു ശേഷം ഒക്ടോബര്‍ നാലിന് വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി. 30-ാം ദിവസമാണ് വിധി പ്രസ്താവിക്കുന്നത്. 16 വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. 99 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷന്റെ വിചാരണ നടപടികള്‍ ഒന്‍പത് ദിവസം നീണ്ടുനിന്നു. കുട്ടിയുടെ വസ്ത്രങ്ങള്‍, ചെരിപ്പ്, ഡി.എന്‍.എ. സാംപിളുകള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില്‍ ഹാജരാക്കി.

പ്രതി മറുനാട്ടുകാരനായതിനാല്‍ പരിഭാഷയ്ക്ക് ആളുണ്ടായിരുന്നു. റൂറല്‍ എസ്.പി. വിവേക് കുമാര്‍, ഡിവൈ.എസ്.പി. പി. പ്രസാദ്, സി.ഐ. എം.എം. മഞ്ജുദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. ജി. മോഹന്‍രാജാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

LEAVE A REPLY

Please enter your comment!
Please enter your name here