‘ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ല, യുദ്ധത്തിൻ്റെ വ്യാപ്തി വർധിക്കും’; ഇറാൻ

0
200

ടെൽഅവീവ്: ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി. നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡൻ്റ് പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.

അതേസമയം, യുദ്ധഭൂമിയിൽ കൂട്ടപലായനം തുടരുകയാണ്. 48 മണിക്കൂറിനിടെ വടക്കൻ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോയത് 4 ലക്ഷംപേരാണ്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളടക്കം കടുത്ത പ്രതിസന്ധിയിലാണ്. പലസ്തീനിൽ നിന്ന് വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കാൻ ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും.

126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ രം​ഗത്തെത്തി. അതിർത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതിൽ 126 സൈനികരുണ്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്. ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാൻ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗാസയിലെ ഭൂഗർഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേൽ കരുതുന്നത്. ഗാസയിൽ കടന്ന് സൈനിക നടപടി ഉടനുണ്ടാകുമെന്നും, വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ഇസ്രയേൽ ആവർത്തിച്ചു. അതേസമയം, വടക്കൻ ഗാസയിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ആവർത്തിച്ച ഇസ്രയേൽ കരയുദ്ധം ഉടനെന്ന് മുന്നറിയിപ്പും നൽകി. ഗാസയിൽ മരണ സംഖ്യ 2300 കടന്നു.

ലബനോൻ സായുധ സംഘമായ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടിരുന്നു. അതിർത്തി ഗ്രാമമായ നർഹയ്യ പട്ടണത്തോട് ചേർന്ന സ്തൂല ഗ്രമത്തിലാണ് റോക്കറ്റ് പതിച്ചത്. മൂന്ന് പേർക്ക് മാരകമായി പരിക്കേറ്റു. തിരിച്ചടിയായി ലബനോനിലേക്ക് ഇസ്രയേൽ നിരവധി റോക്കറ്റ് ആക്രമണം നടത്തി. അതിർത്തിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നാല് കിലോമീറ്റർ പരിധിയിൽ ആരും വരരുതെന്നും, വന്നാല്‍ വെടിവെച്ചിടുമെന്നുമാണ് മുന്നറിയിപ്പ്. ഇസ്രയേൽ ആക്രമണത്തിൽ ആലപ്പോ വിമാനത്താവളം തകർന്നതായി സിറിയ ആരോപിച്ചു. രണ്ട് ദിവസത്തിനിടയിലെ രണ്ടാം ആക്രമണത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here