ഒഴിഞ്ഞ ഇരിപ്പിടങ്ങളില്‍ പക്ഷി കാഷ്ഠങ്ങള്‍ മാത്രം! നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ അവസ്ഥ പരിതാപകരമെന്ന് ആരാധകര്‍

0
194

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ കാണികളുടെ പങ്കാളിത്തം ചര്‍ച്ചയാവുകയാണ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് – ഇംഗ്ലണ്ട് ഉദ്ഘാടന മത്സരത്തില്‍ നിറഞ്ഞുകവിഞ്ഞ ഗ്യാലറിയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ സ്റ്റേഡിയം പാതിപോലും നിറഞ്ഞില്ല. മാച്ച് പുരോഗമിച്ചുകൊണ്ടിരിക്കെ ആരാധകര്‍ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. എന്നാലും സ്റ്റേഡിയം നിറയ്ക്കാനായില്ല. ഇതിനിടെ സൗജന്യ ടിക്കറ്റ് വിതരണം ചെയ്ത് ഗ്യാലറി നിറയ്ക്കാനും ശ്രമിച്ചു. എന്നിട്ടും ഫലം കണ്ടില്ല.

കാണികള്‍ കയറുന്നില്ലെന്ന് മാത്രമല്ല, സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളും ചര്‍ച്ചയാവുകയാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഇരിപ്പിടങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയില്‍ സീറ്റുകള്‍ വൃത്തികേടായി കിടക്കുന്നത് കാണാം. ഇരിപ്പിടങ്ങളില്‍ പക്ഷികളുടെ കാഷ്ഠങ്ങളും മറ്റുമുണ്ട്. വീഡിയോ കാണാം…

ലോകകപ്പിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ അവസ്ഥയെന്ന് ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നു. എന്തായാലും മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ ജയം നേടിയിരുന്നു. 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഒമ്പത് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവീസ് വിജയലക്ഷ്യം മറികടന്നു. ഡെവോണ്‍ കോണ്‍വെ (152), രചിന്‍ രവീന്ദ്ര (123) എന്നിവരുടെ സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.

ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ബൗണ്ടറിയുടെ കണക്കില്‍ മറികടന്നാണ് ഇംഗ്ലണ്ട് ചാംപ്യന്മാരായിരുന്നത്. രണ്ടാം ഓവറില്‍ തന്നെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. വില്‍ യംഗ് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. സാം കറനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയത് രവീന്ദ്ര. 13 ഏകദിനം മാത്രം കളിക്കുന്ന താരം കിട്ടിയ അവസരം മുതലാക്കി. ഇരുവരും 273 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here