തട്ടുകടയിലെ 115 രൂപയുടെ ബില്ല് കൊടുക്കുന്നതിനെചൊല്ലി തർക്കം; 15 കാരനെ സുഹൃത്തുക്കൾ ചേര്‍ന്ന് കൊലപ്പെടുത്തി

0
105

ഗോരഖ്പൂർ: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തുക്കൾ 15 കാരനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം. മരിച്ച ചന്ദനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. 115 രൂപയുടെ ബില്ലാണ് ഇവർക്ക് ലഭിച്ചത്. ഇത് അടക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറയുന്നു. തുടർന്ന് മൂന്നുപേർ ചേർന്ന് ചന്ദനെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

പ്രതികള്‍ മൂന്നുപേരും ചേർന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി അവിടെയുള്ള വയലിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ കരയിൽ ഒളിപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ചന്ദന്റെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് ചന്ദന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here