എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാ യാത്ര നവംബര്‍ മുതല്‍; സ്മാര്‍ട്ട് പാസേജിലൂടെ ചെക്ക്-ഇന്‍, എമിഗ്രേഷന്‍

0
127

ദുബൈ: ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍-3 ഉപയോഗിക്കുന്ന എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഇനി പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാനാകും. വര്‍ഷാവസാനത്തോടെ ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും പുതിയമാനദണ്ഡമാക്കുന്നതിലൂടെയാണിത് സാധ്യമാക്കുക.നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ യാത്രക്കാര്‍ക്ക് ഈ രീതിയില്‍ വിമാനത്തില്‍ കയറാനാകും.

നവംബറില്‍ ദുബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-3ല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.നവംബറില്‍ ഇത് നടപ്പാക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സുഗമവും തടസ്സമില്ലാത്തതുമായ യാത്രയ്ക്കായി ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുമെന്നും മദീനത് ജുമൈറയില്‍ തുറമുഖങ്ങളുടെ ഭാവി നയങ്ങള്‍ രൂപപ്പെടുത്താനുള്ള ആഗോള സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞു. ദുബൈ എയര്‍പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നുവെന്നും യാത്രക്കാര്‍ക്ക് പൂര്‍ണമായ സ്പര്‍ശന രഹിത യാത്ര സുഗമമാക്കാന്‍ ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

സാങ്കേതിക വിദ്യ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മനുഷ്യ ഘടകത്തെ മാറ്റി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എന്നാല്‍ മറ്റ് പ്രക്രിയകള്‍ നിരീക്ഷിക്കുന്നതും വിശകലനം ചെയ്യുന്നതും പോലുള്ള വ്യത്യസ്ത പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുമെന്നും മേജര്‍ ജനറല്‍ ഉബൈദ് കൂട്ടിച്ചേര്‍ത്തു.
സമ്മേളനം എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

അതിനിടെ, കോവിഡ്19 മഹാമാരിക്ക് ശേഷം പൂര്‍ണ തോതില്‍ നടന്ന ഒരാഗോള സമ്മേളനമാണിതെന്ന് മേജര്‍ ജനറല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവിധ എയര്‍പോര്‍ട്ടുകളിലൂടെയും മറ്റു അതിര്‍ത്തി പോയിന്റുകളിലൂടെയും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അത് വേഗത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ വെല്ലുവിളികളും നേരിടേണ്ടി വരുന്നു.

അതിര്‍ത്തികളിലെ ഈ പരിമിതികള്‍ എങ്ങനെ മറികടക്കാമെന്ന ചിന്തയാണ് നൂതന സാങ്കേതികതകള്‍ നടപ്പാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. സ്മാര്‍ട് സൊല്യൂഷനുകളാണ് അതിനായി ഉപയോഗിക്കാനാകുന്നത്. 23 വര്‍ഷം മുന്‍പ് ലോകത്ത് തന്നെ ഇഗേറ്റുകള്‍ ആദ്യം നടപ്പാക്കിയ എയര്‍പോര്‍ട്ടുകളിലൊന്നാണ് ദുബൈ.

സാങ്കേതിക സംവിധാനങ്ങള്‍ നടപ്പാക്കി ചരിത്രം സൃഷ്ടിച്ചു ദുബൈ എയര്‍പോര്‍ട്‌സ്. അവയുടെ പരിഷ്‌കരണമാണ് ഇപ്പോഴത്തെ വികസനം.
യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ബിഗ് ഡാറ്റയെ ഉപയോഗപ്പെടുത്തും. ഈ സമ്മേളനം ചര്‍ച്ച ചെയ്ത സുപ്രധാന പോയിന്റുകളിലൊന്ന് അതിര്‍ത്തികളിലെ യാത്രക്കാരുടെ വര്‍ധനയെ സുഗമമായി നേരിടുകയെന്നതാണ്.

സ്മാര്‍ട്ട് ഗേറ്റുകളുടെ നാലാം തലമുറ വികസനമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഇഗേറ്റുകളെക്കാള്‍ കൂടുതല്‍ വികസനം ആവശ്യമെന്ന് തോന്നിയപ്പോള്‍ സ്മാര്‍ട്ട് പാസേജ് നടപ്പാക്കുന്നു. ഏറ്റവും പുതിയ നീക്കമാണിത്. ചരക്കു നീക്കത്തിലും പുതിയ സാങ്കേതികതകള്‍ ദുായ് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here