ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി, ഓള്‍ റൗണ്ടർ പരിക്കേറ്റ് പുറത്ത്; പകരക്കാരനായി

0
125

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ നാളെ ശ്രീലങ്കയെ നേരിടാനിറങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിന്‍റെ പരിക്ക്. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ അക്സര്‍ പട്ടേല്‍ നാളെ ശ്രീലങ്കക്കെതിരായ ഫൈനലില്‍ കളിക്കില്ല. അക്സറിന് പകരം ഓള്‍ റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറെ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിനുള്ള ടീമിലുള്‍പ്പെടുത്തി.

ബെംഗലൂരുവിലായിരുന്ന സുന്ദര്‍ ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനൊപ്പം സുന്ദര്‍ ചൈനയിലേക്ക് പോകും. അക്സറിന്‍റെ തുടയിലെ പേശികള്‍ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് വിശ്രമം അനുവദിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഏകകദിന ലോകകപ്പിനുള്ള 15 അംഗ ടീമിലും അക്സര്‍ ഇടം നേടിയിട്ടുണ്ട്.

 

ബംഗ്ലാദേശിനെതിരെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത് ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയും എട്ടാമനായി ക്രീസിലെത്തിയ അക്സറിന്‍റെ ബാറ്റിംഗുമായിരുന്നു. 34 പന്തില്‍ 42 റണ്‍സെടുത്ത അക്സര്‍ 49-ാം ഓവറില്‍ പുറത്തായതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. അക്സര്‍ പുറത്താവുമ്പോള്‍ ഇന്ത്യക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ശുഭ്മാന്‍ ഗില്ലിനൊപ്പം 40 റണ്‍സിന്‍റെയും ഷാര്‍ദ്ദുല്‍ ഠാക്കൂറിനൊപ്പം 40 റണ്‍സിന്‍റെയും കൂട്ടുകെട്ടുയര്‍ത്തിയാണ് അക്സര്‍ ഇന്ത്യക്ക് ഇന്നലെ വിജയപ്രതീക്ഷ നല്‍കിയത്.

ഇടം കൈയന്‍ ബാറ്ററും വലം കൈയന്‍ സ്പിന്നറുമായ 23 കാരനായ സുന്ദര്‍ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് ഇന്ത്യക്കായി അവസാനം കളിച്ചത്. ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിലും അക്സര്‍ ഇടം നേടിയിരുന്നു. ഫൈനലില്‍ അന്തിമ ഇലവനിലെത്തിയാല്‍ ലങ്കയുടെ ഇടം കൈയന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ സുന്ദറിന്‍റെ ഓഫ് സ്പിന്നിനാകുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here