വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം; സംശയം തോന്നി പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടെത്തിയത് മറ്റൊന്ന്

0
242

മുംബൈ: മുബൈ വിമാനത്താവളത്തിലെ ഒരു യാത്രാ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത് അനുസരിച്ച് അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് മറ്റൊന്ന്. ഭീഷണി സന്ദേശത്തില്‍ സംശയം തോന്നിയ പൊലീസ് ആദ്യം തന്നെ വിളിച്ച നമ്പര്‍ ആരുടെയാണെന്ന് പരിശോധിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സതാറയിലെ ഒരു വീട്ടില്‍ നിന്നാണ് കോള്‍ വന്നതെന്ന് മനസിലാക്കിയാണ് പൊലീസ് വീട്ടിലെത്തിയത്.

വ്യാഴാഴ്ചയായിരുന്നു നാടകീയമായ സംഭവങ്ങള്‍. പൊലീസിന്റെ സെന്‍ട്രലൈസ്‍ഡ് കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. അടുത്ത പത്ത് മണിക്കൂറിനകം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനിരിക്കുന്ന ഒരു വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കുന്നതിനൊപ്പം വരാനിരിക്കുന്ന വലിയ അപകടം ഒഴിവാക്കണമെന്നുമായിരുന്നു ഹെല്‍പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് പറഞ്ഞത്. നവി മുബൈയിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശം മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറി. എന്നാല്‍ വിളിച്ചത് ഒരു കുട്ടിയാണെന്ന് പൊലീസിന് സംശയം തോന്നിയതോടെ ആ വഴിക്കായി അന്വേഷണം.

Read More:ഒരേ വീട്ടിൽ ദത്തെടുത്ത രണ്ട് കുട്ടികൾ, വർഷങ്ങൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നതോടെ വൻ ട്വിസ്റ്റ്

അധികം വൈകാതെ തന്നെ ബോംബ് ഭീഷണി വ്യാജമാണെന്നും വിളിച്ചത് സതാറ ജില്ലയിലെ ഒരു പത്ത് വയസുകാരനാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ഭിന്നശേഷിക്കാരാനായിരുന്നു ഈ കുട്ടി. അബദ്ധത്തില്‍ വിളിച്ചതാണെന്ന് കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ മുംബൈ പൊലീസ് വിവരം പ്രാദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. അതേസമയം ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും വിമാനത്താവളത്തിലെയും പരിസരത്തെയും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കി.

വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ പങ്കെടുത്ത യോഗത്തിന് ശേഷം ഭീഷണി സന്ദേശത്തില്‍ കഴമ്പില്ലെന്ന് പ്രഖ്യാപിക്കുകയും അധിക സുരക്ഷാ സന്നാഹങ്ങള്‍ പിന്‍വലിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കുട്ടിക്ക് മുന്നറിയിപ്പ് നല്‍കി. കുട്ടിയുടെ കാര്യത്തില്‍ കുറേക്കൂടി ശ്രദ്ധ വേണമെന്ന് പിതാവിനെയും ഉപദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here