രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള സ്വര്‍ണവുമായി യാത്ര ചെയ്യാറുണ്ടോ, ഇനിമുതല്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധം; ഇല്ലെങ്കില്‍ കേസും പിഴയും

0
212

തിരുവനന്തപുരം: നിശ്ചിത തുകയ്ക്ക് മുകളില്‍ സംസ്ഥാനത്തിനകത്തും സ്വര്‍ണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തി ജി എസ് ടി കൗണ്‍സില്‍ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ വേ ബില്‍ സമ്പ്രദായത്തിന് ജി എസ് ടി കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കിയത്.

രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ വേ ബില്ലോ നിര്‍ബദ്ധമാക്കും. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം പുതിയ നിയമത്തിന് അംഗീകാരം നല്‍കും. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷനായ സമിതി നല്‍കിയ നിര്‍ദ്ദേശമാണ് കൗണ്‍സില്‍ പരിഗണിക്കുന്നത്.

വില്‍ക്കാനുള്ളതാണോ, വില്‍പന നടത്തിയതാണോ, ഓര്‍ഡര്‍ അനുസരിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയതാണോ എന്ന് വ്യക്തമാക്കുന്ന ബില്‍ കൈവശമുണ്ടായിരിക്കണം. രേഖയില്ലാതെ പിടികൂടിയാല്‍ നികുതിത്തട്ടിപ്പിന് കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാലേ സ്വര്‍ണം വിട്ടുകിട്ടൂ. നികുതിവെട്ടിപ്പ് പിടിക്കാന്‍ സ്‌പെഷ്യല്‍ വിജിലന്‍സ് ടീം രൂപീകരിക്കും.

50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള മറ്റെല്ലാ ചരക്കിന്റെയും നീക്കത്തിന് ഇവേ ബില്‍ നിര്‍ബന്ധമാണെങ്കിലും സ്വര്‍ണത്തെ ഒഴിവാക്കിയിരുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷം സ്വര്‍ണ ഇടപാടില്‍ നിന്നുള്ള വരുമാനത്തില്‍ കനത്ത ഇടിവ് വന്നതോടെ കേരളമാണ് ഈ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഗുജറാത്ത്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വിയോജിച്ചു. സ്വര്‍ണ, രത്‌ന വ്യവസായത്തിന് രഹസ്യ സ്വഭാവം ആവശ്യമാണെന്നാണ് വാദിച്ചത്. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അനുവാദം നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായി.

എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന രംഗത്തെത്തി. സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ വേ ബില്‍ ഏര്‍പ്പെടുത്താനുള്ള ജി എസ് ടി കൗണ്‍സില്‍ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് സ്വര്‍ണ വ്യാപാരികളുടെ സംഘടന അഭിപ്രായപ്പെടുന്നത്. രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാല്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ ചെറുകിട കച്ചവടക്കാര്‍ ഇല്ലാതാകുമെന്നും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചൂണ്ടികാട്ടി.

പുതിയ നിയമം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. സ്വര്‍ണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്കകത്ത് പോലും കൊണ്ടുപോകുന്നതിന് ഇവേ ബില്‍
  2. പൊതുജനം വാങ്ങുന്ന സ്വര്‍ണത്തിന് ജുവലറിയില്‍ നിന്നുള്ള ബില്ലോ, ഇ ഇന്‍വോയിസോ
  3. സ്വര്‍ണാഭരണങ്ങള്‍ വീടുകളിലും മറ്റും നിര്‍മ്മിച്ച് നല്‍കുന്നവരും വ്യക്തമായ രേഖകള്‍

നികുതി സര്‍ക്കാര്‍ ലക്ഷ്യം

  • കേരളത്തില്‍ പ്രതിവര്‍ഷം 60 ടണ്‍ സ്വര്‍ണത്തിന്റെ ഇടപാട്
  • 40000 കോടി രൂപയുടെ ബിസിനസ്. ഇതിനനുസരിച്ച് നികുതി വരുമാനമില്ല
  • ജുവലറികളില്‍ നിരന്തര പരിശോധനയ്ക്ക് പ്രായോഗിക ബുദ്ധിമുട്ട്
  • ബില്ലില്ലാത്ത കച്ചവടം, കടകള്‍ക്ക് പുറത്തുള്ള ഇടപാടുകള്‍ എന്നിവ തടയും

വ്യാപാരികളുടെ എതിര്‍പ്പ്

  • ആഭരണ നിര്‍മാണം പല ഘട്ടങ്ങളിലായി വിവിധയിടങ്ങളില്‍
  • ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിന് ഇവേബില്‍ പറ്റില്ല
  • ഇവേ ബില്‍ എടുക്കുന്നത് സുരക്ഷയ്ക്കും ഭീഷണി
  • വിവരം ചോര്‍ന്നാല്‍ മോഷണവും ആക്രമണവും ഉണ്ടാകാം

LEAVE A REPLY

Please enter your comment!
Please enter your name here