ചരിത്രത്തിൽ ആദ്യം! കാലിക്കറ്റ് സർവകലാശാലയിൽ പുതു ചരിത്രമെഴുതി ഡോ. ആബിദ ഫാറൂഖി

0
275

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ ഗവൺമെന്റ് കോളേജ് അധ്യാപക മണ്ഡലത്തിൽ നിന്നും കൂടുതൽ വോട്ടുകൾ നേടി കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് (സി കെ സി ടി) പ്രതിനിധി ചരിത്ര വിജയം നേടി. ഗവൺമെന്റ് കോളേജ് മണ്ഡലത്തിലെ ആകെയുള്ള അഞ്ചു സീറ്റുകളിൽ ആകെ പോൾ ചെയ്ത 1132 വോട്ടുകളിൽ നിന്ന് 237 വോട്ടുകൾ നേടിയാണ് ആദ്യ റൗണ്ടിൽ തന്നെ സി കെ സി ടി സ്ഥാനാർഥി കൊണ്ടോട്ടി ഗവൺമെൻറ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ആബിദ ഫാറൂഖി വിജയിച്ചത്. ഗവൺമെന്റ് കോളേജ് മണ്ഡലത്തിൽ നിന്ന് മുസ്‌ലിംലീഗ് അനുകൂല അധ്യാപക സംഘടനയുടെ പ്രതിനിധിയായി ഒരാൾ കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. വിജയിച്ച ആബിദ ഫാറൂഖി സി കെ സി ടി സംസ്ഥാന കമ്മിറ്റി അംഗവും 2013- 16 കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പറും ആയിരുന്നു.

മലബാറിലെ മത രാഷ്ട്രീയ വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വം നൽകിയ എൻ വി അബ്ദുസ്സലാം മൗലവിയുടെ പൗത്രിയാണ് ആബിദ ഫാറൂഖി. യു എ ഇ കെ എം സി സി വർക്കിങ് പ്രസിഡണ്ട് അബ്ദുള്ള ഫാറൂഖിയുടെയും എൻ വി ഫാത്തിമയുടെയും മകളാണ്. ഇടതു സർക്കാറിന്റെയും കാലിക്കറ്റ് സർവകലാശാലയുടെയും അക്കാദമിക വിരുദ്ധ, അധ്യാപക ദ്രോഹ നടപടികൾക്കെതിരെ സർക്കാർ കോളേജ് അധ്യാപകർ ശക്തമായ പ്രതിഷേധം ബാലറ്റിലൂടെ രേഖപ്പെടുത്തിയതാണ് സി കെ സി ടി പ്രതിനിധിയുടെ ചരിത്രവിജയത്തിന്റെ പ്രധാന ഘടകമായതെന്ന് സി കെ സി ടി സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദുൽജലീൽ ഒതായി, ജനറൽ സെക്രട്ടറി ഡോ എസ്. ഷിബുനു കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പർ ഡോ. പി റഷീദ് അഹമ്മദ്, മലപ്പുറം ജില്ല പ്രസിഡന്റ് ജാഫർ ഓടക്കൽ എന്നിവർ പ്രസ്താവിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here