കുട്ടികളെ ട്രിപ്പിളടിക്കാൻ പറ്റില്ലെന്ന് കേന്ദ്രമന്ത്രി, ആകാമെന്ന് സംസ്ഥാനമന്ത്രി; അറിയേണ്ടതെല്ലാം!

0
167

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള എ ഐ ക്യാമറകളിൽ അധിഷ്ഠിതമായ ‘സേഫ് കേരള പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമായിക്കഴിഞ്ഞു. എഐ ക്യാമറയുടെ തുടക്കം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര ചെയ്യുന്ന കാര്യം. കുട്ടിയുമായി യാത്രെ ചെയ്യുമ്പോള്‍ ട്രിപ്പളടിക്ക് ഫൈൻ വരുമെന്ന് വന്നതോടെ സാധാരണക്കാരായ കുടുംബങ്ങള്‍ ഏറെ ആശങ്കയിലായി. ഇതോടെ ചൂടുപിടിച്ച ചര്‍ച്ചകളും നടന്നു. ഈ സാഹചര്യത്തില്‍ അറിയേണ്ടതെല്ലാം

പറ്റില്ലെന്ന് കേന്ദ്രമന്ത്രി, ആകാമെന്ന് സംസ്ഥാനമന്ത്രി
ഇക്കാര്യത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. ഇരുചക്ര വാഹനത്തില്‍ മൂന്നാമത്തെ യാത്രികനായ കുട്ടികളെ  അനുവദിക്കാനാവില്ലെന്ന നിലപാടില്‍ത്തന്നെയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കി. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നൽകിയ മറുപടിയിലാണ് ഗഡ്‍കരി നിലപാട് അറിയിച്ചത്.

എന്നാല്‍ 12 വയസില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്നാണ് കേരളത്തിന്‍റെ ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചത്.  ഇക്കാര്യത്തിൽ കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം വരും വരെ കേരളത്തിൽ ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരായ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്നും ആന്‍റണി രാജു പറഞ്ഞു.  എന്നാൽ നാല് വയസുകഴിഞ്ഞ കുട്ടികൾക്കെല്ലാം ഹെൽമറ്റ് നിർബന്ധമാണെന്നും ആന്‍റണി രാജു വ്യക്തമാക്കി.

നമ്മള്‍ ചെയ്യേണ്ടത്
അതായത് കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെ ലക്ഷ്യമിടുന്നത് പൊതുജനങ്ങളുടെ സുരക്ഷിതമായ യാത്ര തന്നെയാണ് എന്ന് ആദ്യം തിരിച്ചറിയുക. അതുകൊണ്ടുതന്നെ പറ്റുമെങ്കില്‍ ഇരുചക്ര വാഹനങ്ങളില്‍ കുഞ്ഞുങ്ങളെ കൊണ്ടു പോകാതിരിക്കാൻ ശ്രമിക്കുക. മറ്റ് യാത്രാ സംവിധാനങ്ങള്‍ സാധിക്കുന്നവര്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെയെങ്കിലും കുഞ്ഞുങ്ങളെ ടൂവീലറില്‍ കയറ്റാതിരിക്കാൻ ശ്രമിക്കുക.

പക്ഷേ നിലവിലെ സാഹചര്യത്തില്‍ നമ്മുടെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും അത്തരം യാത്രകള്‍ ഒഴിവാക്കാനാവാത്ത ഒന്നായിരിക്കും. കുട്ടികളെ ഇരുചക്ര വാഹനത്തില്‍ കൊണ്ടു പോകാൻ മാത്രമേ നമ്മുടെ പല മാതാപിതാക്കളുടെയും സാമ്പത്തിക സ്ഥിതി അനുവദിക്കുന്നുള്ളൂ എന്നതാണ് പച്ചയായ യാതാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ അത്തരം യാത്രികര്‍ തങ്ങളുടെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഒരു ഹെല്‍മറ്റ് വാങ്ങുക.

കുട്ടി ഹെൽമറ്റുകള്‍
വിപണിയില്‍ 700 രൂപയിൽ തുടങ്ങുന്ന കുട്ടി ഹെല്‍മറ്റുകള്‍ ലഭിക്കും. മൂന്നു വയസ്സ് മുതലുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഹെൽമറ്റുകളും ലഭ്യമാണ്. വിവിധ നിറങ്ങളിൽ ഹാഫ് ഫെയിസ്, ഫുൾ ഫെയ്സ് ഹെൽമറ്റുകൾ വിപണിയിലുണ്ട്. പറ്റുമെങ്കില്‍ ഫുള്‍ ഫെയിസ് ഹെല്‍മറ്റ് തന്നെ വാങ്ങുക. നിലവിൽ നിയമപ്രകാരം നാലുവയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. നിയമത്തെ മാനിക്കുന്നതിനൊപ്പം നമ്മുടെ വില പിടിച്ച സമ്പാദ്യങ്ങളായ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കരുതിയെങ്കിലും കുട്ടി ഹെല്‍മറ്റുകള്‍ നിര്‍ബന്ധമായും വാങ്ങി ധരിപ്പിക്കുക.

ഹെൽമെറ്റിൽ ശ്രദ്ധിക്കാൻ
ഇനി മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഹെല്‍മറ്റില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഐഎസ്ഐ മുദ്രയുള്ള ഹെൽമെറ്റുകള്‍ ഉറപ്പാക്കുക
വിലക്കുറവിനെക്കാൾ ഗുണനിലവാരത്തിന് പരിഗണന നൽകുക
ചട്ടി പോലെയുള്ള ഹെല്‍മറ്റുകള്‍ ഗുണം ചെയ്യില്ല
ഹെൽമെറ്റ് തെറിച്ചുപോകാതിരിക്കാൻ സ്ട്രാപ്പ് ഇടുക

സേഫ്റ്റി ഹാര്‍നെസുകള്‍
അതുപോലെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ചെയ്യാവുന്ന മറ്റൊരു മാർഗമാണ് സേഫ്റ്റി ഹാര്‍നെസുകള്‍. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ റൈഡറുടെ ശരീരവുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ, കുട്ടി ഉറങ്ങിപ്പോകുക തുടങ്ങിയ സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഈ സംവിധാനം സഹായിക്കും.

വേഗത
നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്പീഡിൽ കൂടാൻ പാടില്ലെന്നും നിയമം ഉണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടത്തില‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി. നിയമം അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here