ബിജെപി ഭരണകാലത്ത് നിയമിച്ച വഖഫ് ബോര്‍ഡ് ചെയര്‍മാൻ ഷാഫി സാദിയെ പുറത്താക്കി; ഉത്തരവിട്ട് സിദ്ധരാമയ്യ സർക്കാര്‍

0
252

ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദിയെ പുറത്താക്കി. ഷാഫി സാദി അടക്കം നാല് പേരെ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തത് സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. കാന്തപുരം വിഭാഗക്കാരനായ ഷാഫിയെ കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് നിയമിച്ചത്. മുസ്ലിം വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദവി നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയ ഷാഫി സാദി കോണ്‍ഗ്രസിന് സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു.

ബോര്‍ഡ് അംഗങ്ങളായ മിര്‍‌ അസ്ഹര്‍ ഹുസൈന്‍, ജി യാക്കൂബ്, ഐഎഎസ് ഓഫീസറായ സഹീറ നസീം എന്നിവരെയും പുറത്താക്കി. കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തിൽ നിന്നുള്ളയാൾക്ക്  നൽകണമെന്നാണ് ഷാഫി സാദി ആവശ്യപ്പെട്ടിരുന്നത്.  ആഭ്യന്തരം, റവന്യൂ, ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകൾ മുസ്ലീം മന്ത്രിമാർക്ക് നൽകണമെന്നും ആവശ്യം ഉയര്‍ത്തിയിരുന്നു. ഉപമുഖ്യമന്ത്രി മുസ്ലീം ആയിരിക്കണമെന്നും 30 സീറ്റുകൾ ഞങ്ങൾക്ക് തരണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ പറഞ്ഞിരുന്നു.

ഞങ്ങൾക്ക് 15 സീറ്റാണ് ലഭിച്ചത്. ഇതിൽ ഒമ്പത് മുസ്ലീം സ്ഥാനാർഥികൾ വിജയിച്ചു. 72 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങൾ കാരണമാണ്. ഒരു സമുദായമെന്ന നിലയിൽ മുസ്ലീങ്ങൾ കോൺഗ്രസിന് ഒരുപാട് ഉപകാരം ചെയ്തു. പകരം എന്തെങ്കിലും ലഭിക്കാനുള്ള അവസരമാണ്. ഒരു മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകളും മുസ്ലീങ്ങളെ ഏൽപ്പിക്കണമെന്നും കോൺ​ഗ്രസ് നന്ദി കാണിക്കണമെന്നും ഷാഫി സാദി പറഞ്ഞിരുന്നു.

ഒമ്പത് മുസ്ലിം എംഎൽഎമാരിൽ ആർക്കൊക്കെ പദവികൾ ലഭിക്കുന്നതെന്നത് അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തന പരിചയം നോക്കി കോൺ​ഗ്രസാണ് അക്കാര്യം തീരുമാനിക്കേണ്ടത്. പല മുസ്ലീം സ്ഥാനാർത്ഥികളും മറ്റ് നിയോജക മണ്ഡലങ്ങളിലും പ്രചാരണം നടത്തി  ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസിന്റെ വിജയത്തിൽ അവർക്ക് നിർണായക പങ്കുണ്ട്. മുസ്ലീം സമുദായത്തിൽ നിന്ന് അനുയോജ്യമായ ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കണമെന്നും അത് കോൺ​ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും ഷാഫി സാദി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here