2,000ന്റെ നോട്ട്: മോദിയെ നമ്പിയ അയല്‍ രാജ്യങ്ങള്‍ ആപ്പിലായി, ഭൂട്ടാനിലെയും നേപ്പാളിലെയും വാണിജ്യരംഗത്തിന് വന്‍ തിരിച്ചടി

0
132

രാജ്യത്തെ 2000 രൂപ നോട്ട് പിന്‍വലിച്ച നടപടിയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് മോദി സര്‍ക്കാരിനെതിരെ ഉയരുന്നത്. സമസ്ത മേഖലകളെയും പൊടുന്നനെയുള്ള ഈ നിരോധനം ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നോട്ടുനിര്‍ത്തലാക്കലുണ്ടാക്കിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ഈ തീരുമാനം ഇന്ത്യയുടെ അയല്‍രാജ്യങ്ങളെയും വലിയ രീതിയില്‍ ബാധിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. മാത്രമല്ല, വിനോദസഞ്ചാരം, വ്യാപാരം തുടങ്ങിയ മേഖലകളിലും ഇന്ത്യന്‍ രൂപ ഒഴിച്ചുനിര്‍ത്താനാവാത്തതാണ്.

2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ തന്നെ നേപ്പാളിലെയും ഭൂട്ടാനിലെയും വ്യാപാര-വാണിജ്യലോകം വലിയ പ്രതിസന്ധി നേരിട്ടതായിരുന്നെന്നും ഭൂട്ടാനീസ് പത്രങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, തുടര്‍ന്നും അവര്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചുവന്നു. പക്ഷേ 2,000 രൂപാ നോട്ട് പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം രൂപയിന്മേലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

ഭൂട്ടാനികള്‍ 500ന്റെയും 1,000ന്റെയും ഇന്ത്യന്‍ രൂപാ നോട്ടുകള്‍ കൈവശംവച്ച് ഉപയോഗിച്ചിരുന്നു. അവ അസാധുവാക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കാരെ പോലെ അവരും ബാങ്കുകള്‍ക്കും മറ്റും മുന്നില്‍ച്ചെന്ന് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുന്നതും ക്യൂ നില്‍ക്കുന്നതിനും സാങ്കേതികമായ ഒട്ടേറെ തടസ്സങ്ങള്‍ നേരിടേണ്ടി വന്നു.

നോട്ട് മാറ്റിയെടുക്കാനുള്ള സൗകര്യം ഇന്ത്യയിലെ ബാങ്കുകളിലേ നിലവിലുള്ളൂ. ഭൂട്ടാനില്‍ ഇന്ത്യന്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഭൂട്ടാന്റെ കേന്ദ്രബാങ്ക് 2,000ന്റെ നോട്ട് സ്വീകരിക്കുകയോ മാറ്റിനല്‍കുകയോ ചെയ്യുന്നില്ല.

ആഗോള കറന്‍സിയായി ഇന്ത്യന്‍ രൂപയെ ഉയര്‍ത്താനുള്ള ശ്രമത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും പ്രവര്‍ത്തിക്കുമ്പോള്‍ അയല്‍ രാജ്യങ്ങള്‍ക്ക് പോലും കറന്‍സിയില്‍ വിശ്വാസമില്ലാത്ത അവസ്ഥ വന്നാല്‍ ഈ നേട്ടം കൈവരിക്കാന്‍ ഇന്ത്യക്ക് എങ്ങനെ സാധിക്കുമെന്ന് ഭൂട്ടാനീസ് പത്രത്തിന്റെ എഡിറ്ററായ ടെന്‍സിംഗ് ലാംസാങ് ചോദിക്കുന്നു. ഭൂട്ടാനില്‍ ഇന്ത്യയുടെ 100 രൂപാ നോട്ട് വ്യാപകമായും 200ന്റെയും 500ന്റെയും നോട്ടുകള്‍ നിയന്ത്രിതമായും ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്നുണ്ട്.

2,000ന്റെ നോട്ടിന് ഈ അനുമതിയില്ല. ഈ പശ്ചാത്തലത്തിലാണ് ഭൂട്ടാന്റെ കേന്ദ്രബാങ്ക് 2,000ന്റെ നോട്ട് സ്വീകരിക്കാത്തത്. എന്നാലും, ജനങ്ങള്‍ വ്യാപകമായി എല്ലാ ഇന്ത്യന്‍ നോട്ടുകളും ഉപയോഗിച്ച് വരികയായിരുന്നു. അത് വിശ്വാസത്തിന്റെ പുറത്തായിരുന്നു. 2016ലെയും ഇപ്പോഴത്തെയും നോട്ട് അസാധുവാക്കലുകള്‍ വഴി ഈ വിശ്വാസം നഷ്ടപ്പെടുത്തുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here