മൂന്ന് ബാറ്റർമാർ, ഒരു ബൗളര്‍, ഏഴ് ഫീല്‍ഡര്‍മാര്‍; ഇങ്ങനെയൊരു ടീം ‘സ്വപ്നത്തില്‍ മാത്രം’, തലയിൽ കൈവച്ച് ആരാധകർ

0
311

ബംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകള്‍ ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മൂന്ന് ബാറ്റര്‍മാരും ഒരു ബൗളറും ബാക്കിയുള്ളവരെല്ലാം ഫീല്‍ഡര്‍മാര്‍ മാത്രമായി കളിക്കുന്ന ഒരു ടീം വേറെ ഏതുണ്ടെന്നാണ് ആരാധകർ ചോദിക്കുന്നത്. വിരാട് കോലി, ഫാഫ് ഡുപ്ലസിസ്, ഗ്ലെൻ മാക്സ്‍വെല്‍ എന്നിവരാണ് ടീമിന് വേണ്ടി കളിക്കുന്ന ബാറ്റര്‍മാര്‍. ഇവര്‍ മൂവരും, അല്ലെങ്കില്‍ രണ്ട് പേരെങ്കിലും തിളങ്ങിയില്ലെങ്കില്‍ ആര്‍സിബി തോല്‍ക്കുമെന്ന് ഉറപ്പാണ്.

കരിയറിലെ ഏറ്റവും മിന്നുന്ന ഫോമില്‍ പന്ത് എറിയുന്ന മുഹമ്മദ് സിറാജ് പവര്‍ പ്ലേയില്‍ അടക്കം മികവ് കാട്ടുന്നു. 250 സ്കോര്‍ ചെയ്താലും ബാക്കിയെല്ലാ ബൗളര്‍മാരും ചേര്‍ന്ന് ടീമിനെ തോല്‍പ്പിക്കുന്ന അവസ്ഥയാണ്. കോലി, ഫാഫ്, മാക്സ്‍വെല്‍ എന്നിവരാണ് ഇതുവരെ ടീമടിച്ചിട്ടുള്ള 90 ശതമാനത്തിലധികം റണ്‍സും സ്കോര്‍ ചെയ്തിട്ടുള്ളത്. ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോമറോര്‍, സുയാഷ് പ്രഭുദേശായ്, ഷഹ്ബാസ് അഹമ്മദ് എന്നിങ്ങനെ സ്ഥിരം അവസരങ്ങള്‍ കിട്ടിയിട്ടും പാഴാക്കുന്ന താരങ്ങളെ കൊണ്ട് സമ്പന്നമാണ് ആര്‍സിബി ബാറ്റിംഗ് നിര.

അനുജ് റാവത്തിനെ അടക്കം പരീക്ഷിച്ച് ടീം പരാജയപ്പെട്ട് കഴിഞ്ഞു. ബ്രേസ്‍വെല്ലിനും അവസരങ്ങള്‍ മുതലാക്കാനായില്ല. മികച്ച ഇന്ത്യൻ ബാറ്റര്‍മാരുടെ അഭാവം ടീമിന്‍റെ കന്നി കിരീടമെന്ന സ്വപ്നത്തെ പിന്നോട്ട് അടിക്കുകയാണ്. ഐപിഎല്ലില്‍ തുടര്‍ ജയങ്ങള്‍ക്ക് ശേഷം ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി വഴങ്ങിയതില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ടീം അംഗങ്ങളെ തന്നെ വിമര്‍ശിച്ചിരുന്നു.

കൊല്‍ക്കത്തക്ക് ആര്‍സിബി വിജയം സമ്മാനിക്കുകയായിരുന്നുവെന്ന് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ അവര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഞങ്ങള്‍ ഈ തോല്‍വി അര്‍ഹിച്ചിരുന്നു. കാരണം, പ്രഫഷണലായിട്ടല്ല ഞങ്ങള്‍ കളിച്ചത്. ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു.

പക്ഷെ, ഫീല്‍ഡിംഗ് നിലവാരമുള്ളതായിരുന്നില്ല. ഞങ്ങളുടെ ഫീല്‍ഡിംഗ് പിഴവുകള്‍ കാരണം അവര്‍ക്ക് റണ്‍സേറെ ലഭിച്ചു. രണ്ട് നിര്‍ണായക ക്യാച്ചുകള്‍ ഞങ്ങള്‍ കൈവിട്ടു. അതുവഴി 25-30 റണ്‍സ് അധികം നേടാന്‍ അവര്‍ക്കായി. ബാറ്റിംഗില്‍ ഞങ്ങള്‍ നല്ല രീതിയിലാണ് തുടങ്ങിയത്. പക്ഷെ പിന്നീട് നാലോ അഞ്ചോ അനായാസ പുറത്താകലിലൂടെ ഞങ്ങള്‍ തോല്‍വി ചോദിച്ചുവാങ്ങിയെന്നും കോലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here