ദേശീയപാർട്ടി പദവിനഷ്ട ഭീഷണിയിൽ സി.പി.എമ്മും; ലോക്‌സഭാ തിരഞ്ഞെടുപ്പ് നിർണായകം

0
137

തിരുവനന്തപുരം: ദേശീയപാർട്ടി അംഗീകാരം നിലനിർത്തുന്നതിൽ സി.പി.എമ്മിന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നിർണായകം. നിലവിൽ സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി തുലാസിലാണ്. ഇതു പാലിക്കുന്നതിനുള്ള സമയപരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മും ബി.എസ്.പി.യും ദേശീയപാർട്ടിയായി തുടരുന്നത്. സി.പി.ഐ., എൻ.സി.പി., തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്കുള്ള ദേശീയപാർട്ടി അംഗീകാരം കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു.

മാനദണ്ഡങ്ങളും സി.പി.എമ്മും

1. നാലുസംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി അംഗീകാരം നേടിയാൽ ദേശീയപാർട്ടിയാകും. സംസ്ഥാനപാർട്ടി അംഗീകാരത്തിന് ആകെ പോൾചെയ്ത വോട്ടിന്റെ ആറുശതമാനം, 30 മണ്ഡലങ്ങളിൽ ഒരു എം.എൽ.എ. എങ്കിലും ഉണ്ടാകുക, 25 ലോക്‌സഭാ മണ്ഡലങ്ങളിൽ ഒരിടത്തെങ്കിലും അംഗമുണ്ടാകുക എന്നിവയിലേതെങ്കിലും നേടണം.

* സി.പി.എമ്മിന് നിലവിൽ മൂന്നിടത്തുമാത്രമാണ് സംസ്ഥാനപദവി -ത്രിപുര, കേരളം, തമിഴ്‌നാട്. ബംഗാളിൽ സംസ്ഥാനപാർട്ടി പദവി നിലനിർത്താനുള്ള വോട്ടുവിഹിതമോ അംഗബലമോ ഇപ്പോൾ സി.പി.എമ്മിനില്ല. 2021-ലെ തിരഞ്ഞെടുപ്പിലാണ് അത് നഷ്ടമാകുന്നത്. നിലവിൽ എം.എൽ.എ.മാരോ എം.പി.മാരോ ബംഗാളിൽ സി.പി.എമ്മിനില്ല. വോട്ടുവിഹിതം 4.71 ശതമാനം.

2. മൂന്ന് സംസ്ഥാനങ്ങളിൽനിന്നായി 11 ലോക്‌സഭാ അംഗങ്ങളുണ്ടായാലും ദേശീയപാർട്ടി അംഗീകാരം ലഭിക്കും

* ഈ മാനദണ്ഡം പാലിക്കാൻ 2016 മുതൽ സി.പി.എമ്മിനും കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽനിന്നായി മൂന്ന് ലോക്‌സഭാംഗങ്ങൾ മാത്രം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രതീക്ഷ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന് പുറത്ത് മറ്റ് പാർട്ടികളുമായുള്ള സഖ്യത്തിലാണ് സി.പി.എമ്മിന് പ്രതീക്ഷിക്കാൻ വകയുള്ളത്. കേരളത്തിനുപുറത്ത് രണ്ടുസംസ്ഥാനങ്ങളിൽക്കൂടി എം.പി.മാരുണ്ടാകുകയും കേരളത്തിൽ ഒമ്പത് മണ്ഡലങ്ങളിലെങ്കിലും ജയിക്കാനുമായാൽ ദേശീയപദവിയിൽ സി.പി.എമ്മിന് തുടരാനാകും.

തമിഴ്‌നാട് ഡി.എം.കെ. സഖ്യത്തിൽ തുടരുന്നതിനാൽ അവിടെ നിലവിലെ സീറ്റുകൾ ലഭിച്ചേക്കും. അതിൽ വിജയപ്രതീക്ഷയും സി.പി.എമ്മിനുണ്ട്. പക്ഷേ, മൂന്നാമതൊരു സംസ്ഥാനത്ത് എം.പി.സ്ഥാനം നേടുകയെന്നത് ശ്രമകരം തന്നെ.

ബംഗാളിൽ പാർട്ടിയുടെ ശക്തി മെച്ചപ്പെട്ടുവരുകയാണെന്നാണ് സി.പി.എം. പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറുശതമാനം വോട്ടുവിഹിതം ഇവിടെ ഉയർത്താനായാൽ ദേശീയപാർട്ടി കടമ്പ മറികടക്കാനാകും. ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സി.പി.എം. തീരുമാനത്തിനുപിന്നിലെ ലക്ഷ്യവും വോട്ടുവിഹിതം ഉയർത്തൽതന്നെ.

തെലങ്കാനയിൽ ചന്ദ്രശേഖരറാവുവിന്റെ ഭാരത് രാഷ്ട്രസമിതിയുമായി സഖ്യമുണ്ടാക്കാനായാൽ അവിടെയും സി.പി.എമ്മിന് പ്രതീക്ഷയുണ്ട്. തെലങ്കാനയിൽ ഒരു എം.പി.യെ നേടാനായാലും സി.പി.എമ്മിന് ദേശീയപാർട്ടി അംഗീകാരം നിലനിർത്താനാകും.

LEAVE A REPLY

Please enter your comment!
Please enter your name here