രണ്ട് വയസുകാരിയെ കാണാനില്ല, മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ ബാഗിനുള്ളില്‍; ക്രൂര കൊലപാതകം, പ്രതി ഒളിവിൽ

0
224

നോയിഡ:  ദില്ലിയില്‍ രണ്ടു വയസുകാരിയെ കൊലപ്പെടുത്തി ബാഗിനുള്ളില്‍ ഒളിപ്പിച്ച് അയല്‍വാസിയായ യുവാവ്. നോയിഡയിലാണ് ക്രൂര കൊലപാതകം നടന്നത്. രണ്ടു ദിവസം മുന്‍പ് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനകത്തു വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ നിന്നാണ് കണ്ടെത്തി.  രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കായുള്ള തെരച്ചിലില്‍ പൊലീസിനൊപ്പം സഹായിയായി രാഘവേന്ദ്രയും ഉണ്ടായിരുന്നു. പരിശോധന തന്‍റെ വീട്ടിലേക്കെത്തിയതോടെ ഇയാള്‍ മുങ്ങി.

ഗ്രേറ്റര്‍ നോയിഡയില്‍നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാനസി എന്ന രണ്ടുവയസുകാരിയെ കാണാതായത്. മാതാപിതാക്കളായ ശിവകുമാറിനും മഞ്ജുവിനും ഏഴു മാസം പ്രായമുള്ള അനിയനുമൊപ്പം ദെവ്‌ല ഗ്രാമത്തിലെ വാടകവീട്ടിലാണ്  പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.  ദെവ്ല ഗ്രാമത്തിനടുത്തുള്ള   ഫാക്ടറിയിലാണ് ശിവകുമാറും മഞ്ജുവും ജോലി ചെയ്യുന്നത്. കുട്ടിയെ കാണാതായ  വെള്ളിയാഴ്ചയും ശിവകുമാര്‍ പതിവ് പോലെ ജോലിക്കു പോയി. മക്കളെ വീട്ടിലാക്കി അമ്മ മഞ്ജു കടയിലേക്ക് സാധനം വാങ്ങാനായി പോയി. തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളെ വീട്ടില്‍ കാണാനില്ലെന്ന് മനസിലാക്കിയത്.

മഞ്ജു വിവരം ഭർത്താവിനെയും സമീപവാസികളെയും വിവരം അറിയിച്ചു. തുടർന്ന് ഗ്രാമവാസികളുടെ നേതൃത്വത്തിൽ തെരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രണ്ടാം ദവിസവും തെരച്ചില്‍ തുടർന്നു. കുട്ടിയെ വീടിനടുത്തുള്ള പ്രദേശത്തൊക്കെ തെരച്ചില്‍ നടത്തുന്നതിനിടെയാണ് അയൽവാസിയായ  രാഘവേന്ദ്രയുടെ വീട്ടിലും പൊലീസെത്തിയത്.

രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് ശിവകുമാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മാനസിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി വാതിലില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തിയത്.  ഇതിനിടെ തന്‍റെ വീട്ടിലേക്ക് അന്വേഷണം നീളുന്നത് മനസിലാക്കിയ പ്രതി സ്ഥലം വിട്ടിരുന്നു.

കുട്ടിയുടെ മൃതദേഹം തുടർനടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. പിന്നീട്  ബന്ധുക്കള്‍ക്ക്  വിട്ടുകൊടുത്തു. കുട്ടിയെ ശ്വാസം മുട്ടിച്ചാണ്  കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. അതേസമയം കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ രാഘവേന്ദ്രയെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു.  ഉത്തര്‍പ്രദേശുകാരനായ രാഘവേന്ദ്രയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here