വേഗവിപ്ലവത്തിന്‍റെ മോദി മാജിക്കിന് ഇനി ദിവസങ്ങള്‍ മാത്രം, ആമോദത്തില്‍ മലയാളികള്‍!

0
188

ർണാടക സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിനെയും കര്‍ണാടകയിലെ മറ്റൊരു ചരിത്ര നഗരമായ മൈസൂരുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയാണ് ഈ വിവരം സ്ഥിരീകരിച്ചതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കർണാടക സംസ്ഥാന തലസ്ഥാനത്തെയും ചരിത്രനഗരമായ മൈസൂരുവിനെയും 90 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കുമെന്നും ഈ സൂപ്പര്‍ റോഡ് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള NH275 10 വരികളായി വികസിപ്പിച്ചാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 117 കിലോമീറ്റർ എക്സ്പ്രസ് വേ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പാത തുറക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ആഹ്ളാദിക്കുന്നതു മലയാളികളാണ്. കാരണം മലബാറിൽ നിന്ന് ഉള്‍പ്പെടെയുളള മലയാളികൾക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന റോഡാണിത്. മലബാറിന്റെ  വികസനത്തിലേക്കു കൂടിയുളള വാതിലാണ് ഈ റോഡ് തുറക്കുന്നത്. കൊല്ലങ്കോട്– കോഴിക്കോട് ദേശീയപാതയിലേക്ക് വളരെ വേഗം എത്തിച്ചേരാൻ കഴിയുന്ന ഹൈവേയാണിത്.  മൈസൂരിൽ ജോലി ചെയ്യുന്ന മലപ്പുറം, വയനാട് ജില്ലക്കാർക്ക് വെളളിയാഴ്‍ച വൈകിട്ട് ഓഫിസിൽനിന്ന് ഇറങ്ങി 10 മണിയോടെ വീട്ടിൽ എത്തിച്ചേരാൻ ഈ റോഡിലൂടെ സാധിക്കും.

117 കിലോമീറ്റർ ദൂരമുളള ഈ റോഡ് എക്‌സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കും. ബംഗളൂരുവിനും മൈസൂരിനും ഇടയില്‍ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ദൂരം താണ്ടാൻ ഇനി കഷ്‍ടിച്ച് 90 മിനിറ്റ് മാത്രം മതിയാകും. അതായത് നേരത്തെ എടുത്തതിന്റെ പകുതിയിൽ താഴെ മാത്രം സമയം മതിയാകും ഇത്രയും ദൂരം പിന്നിടാനെന്ന് ചുരുക്കം.  നിലവിൽ ബെംഗളൂരുവിൽനിന്ന് മൈസൂരിലേക്ക് മൂന്നു മുതൽ നാല് മണിക്കൂർ യാത്രാസമയം വേണ്ടിവരുന്നുണ്ട്.

എക്‌സ്പ്രസ് വേ പ്രോജക്ടിന് രണ്ട് പാക്കേജുകളുണ്ട് – ആദ്യത്തേത് ബെംഗളൂരുവിൽ നിന്ന് മദ്ദൂർ താലൂക്കിലെ നിദാഘട്ടയിലേക്ക് 56 കിലോമീറ്ററും രണ്ടാമത്തെ പാക്കേജ് നിദാഘട്ടയെ മൈസൂരുമായി 61 കിലോമീറ്ററുമായി ബന്ധിപ്പിക്കുന്നു. 8,000 കോടി രൂപയിലേറെയാണ് പദ്ധതി ചെലവ് . മുഴുവൻ റീച്ചിലും ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അണ്ടർപാസുകൾ, 11 മേൽപ്പാലങ്ങൾ, നാല് ആർഒബികൾ (റോഡ് ഓവർ ബ്രിഡ്ജ്) എന്നിവയുണ്ട്. ശ്രീരംഗപട്ടണ ബൈപാസ്, മാണ്ഡ്യ ബൈപാസ്, ബിഡഡി ബൈപാസ്, രാമനഗര, ചന്നപട്ടണ എന്നിവയെ മറികടക്കുന്ന 22 കിലോമീറ്റർ ദൈർഘ്യം, മദ്ദൂർ ബൈപാസ് എന്നിവയുൾപ്പെടെ അഞ്ച് ബൈപാസുകളും ഇതിന് ഉണ്ടാകും. പ്രധാനമായും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് ഈ ബൈപ്പാസുകൾ നിർമ്മിച്ചിരിക്കുന്നത്.

ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള 143 കിലോമീറ്റർ യാത്ര വാഹനത്തിന്റെ വേഗതയെ ആശ്രയിച്ച് വെറും ഒന്നര മണിക്കൂറോ അതിൽ താഴെയോ സമയത്തിനുള്ളിൽ സാധ്യമാകും. എക്‌സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നു.  മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന തരത്തിലാണ് ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. വേഗപരിധി 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരിക്കും. സുരക്ഷാ ആവശ്യങ്ങൾക്കായി, ടോൾ ഫീസ് നടപ്പാക്കിയ ശേഷം എക്‌സ്പ്രസ് വേയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് എൻഎച്ച്എഐ നിരോധിച്ചേക്കും.

എക്സ്പ്രസ് വേയിൽ പിറ്റ് സ്റ്റോപ്പുകളും ഉണ്ടാകും. ചന്നപട്ടണയിൽ 30 ഏക്കർ റോഡരികിൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഇത് യാത്രക്കാർക്ക് ഫുഡ് ജോയിന്റുകൾ, വിശ്രമമുറികൾ, പെട്രോൾ പമ്പ്, ഇവി ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ വാഗ്ദാനം ചെയ്യും. എന്നിരുന്നാലും, ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതിന് കുറച്ച് മാസങ്ങൾ കൂടി എടുത്തേക്കാം.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെയാണ് ബെംഗളൂരു–മൈസൂരു 10 വരി ഗ്രീന്‍ഫീല്‍ഡ് ഹൈവേ പ്രധാനമന്ത്രി രാജ്യത്തിനായി തുറന്നുകൊടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here