ഓപ്പറേഷൻ കമലയ്ക്ക് നേതൃത്വം നൽകിയ വ്യവസായി കോൺഗ്രസിൽ ചേർന്നു; രാഷ്ട്രീയത്തിൽ പലതും സംഭവിക്കുമെന്ന് ശിവകുമാർ

0
182

ബെംഗളൂരു: 2019ൽ കോൺഗ്രസ്-ജെഡിഎസ് സർക്കാറിനെ താഴെയിട്ട ഓപ്പറേഷൻ കമല പദ്ധതിക്ക് ചരടുവലിച്ച വിവാദ വ്യവസായി കോൺഗ്രസിലേക്ക്. കടലൂർ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതെന്ന്. ഗൗഡയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു. മാണ്ഡ്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രയത്നിക്കുമെന്ന് ഗൗഡ ഉറപ്പ് നൽകിയതായും യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനത്തെ പ്രാദേശിക നേതാക്കൾ അംഗീകരിച്ചെന്നും ശിവകുമാർ പറഞ്ഞു.

ഓപ്പറഷൻ കമലക്ക് നേതൃത്വം നൽകിയ വ്യവസായിയെ പാർട്ടിയിലെടുക്കുന്നത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ ശിവകുമാർ പ്രതിരോധിച്ചു. പ്രതിപക്ഷ പാർട്ടിയിലായിരുന്നപ്പോൾ ഉദയ് അവർക്കുവേണ്ടി പലതും ചെയ്തിരിക്കാം. എ മ‍ഞ്ജു, ശ്രീനിവാസ് ഗൗഡ, ഗുബ്ബി വാസു, ശിവലിംഗെ ഗൗഡ, മധു ബംഗാരപ്പ തുടങ്ങിയ നേതാക്കൾ തിരികെ കോൺഗ്രസിലെത്തി. രാഷ്ട്രീയത്തിൽ പലതരം പ്രേരണകൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു ഓപ്പറേഷൻ കമല.

കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോൺഗ്രസ്-ജെഡിഎസ് സഖ്യമായതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. എന്നാൽ മന്ത്രിസഭയുടെ മധുവിധു അവസാനിക്കും മുമ്പേ ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റി പാളയത്തിലെത്തിച്ച് ബിജെപി അധികാരം പിടിച്ചു. ഓപ്പറേഷൻ കമല എന്നാണ് ബിജെപി നീക്കത്തെ വിശേഷിപ്പിച്ചത്.

അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രിപദവിക്ക് മത്സരമുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. താനും ഡി കെ ശിവകുമാറും പരമേശ്വരയുമൊക്കെ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുള്ളവരാണെന്നും എന്നാൽ അതിന്‍റെ പേരിൽ തമ്മിൽത്തല്ലാനില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. നേരത്തേ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ ജി പരമേശ്വര, 11 പേരെങ്കിലും പാർട്ടിയിൽ സ്ഥാനത്തിനായി കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി ബെംഗളുരുവിൽ കൃത്യമായ ഇടവേളകളിൽ ചേരുന്നുണ്ട്. ഉടൻ തന്നെ സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here