വയനാട്ടില്‍ കാസര്‍ഗോഡ് സ്വദേശികള്‍ക്ക് വില്‍പ്പന നടത്താന്‍ എത്തിച്ച തിമിംഗല ചര്‍ദ്ദി പിടിച്ചു; രണ്ടുപേര്‍ പിടിയില്‍

0
208

കല്‍പ്പറ്റ: മീനങ്ങാടിക്കടുത്ത കാര്യമ്പാടിയില്‍ വില്‍പ്പന നടത്താന്‍ എത്തിച്ച തിമിംഗല ചര്‍ദ്ദി (ആംബര്‍ ഗ്രീസ്)യുമായി രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. കോഴിക്കോട് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.  കണ്ണൂര്‍ ഫ്ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമനും കല്‍പറ്റ, കാസര്‍ഗോഡ്, കണ്ണൂര്‍ ഫ്‌ളെയിങ്  സ്‌ക്വാഡ് ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൊറ്റിമുണ്ടയിലുള്ള ഹോംസ്റ്റേയുടെ മുന്‍പില്‍ നിന്നും പത്ത് കിലോ ആംബര്‍ഗ്രീസുമായി കാര്യമ്പാടി സ്വദേശിയായ വി.ടി. പ്രജീഷ്, മുട്ടില്‍ കൊളവയല്‍ സ്വദേശി കെ. രെബിന്‍ എന്നിവര്‍ പിടിയിലായത്. കാസര്‍ഗോഡ് സ്വദേശികള്‍ക്ക് വില്‍പ്പന നടത്താനായി കണ്ണൂരില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയില്‍ നിന്നും കൊണ്ട് വന്നതാണ് തിമിംഗല ചര്‍ദ്ദിയെന്ന് പ്രതികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നിലുള്‍പ്പെടുത്തി സംരക്ഷിച്ച് വരുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ് തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രീസ്. ഇത് വില്‍പ്പന നടത്തുന്നത് 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്‍വില ലഭിക്കുമെന്ന വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ആംബര്‍ഗ്രീസ് വില്‍പ്പനക്ക് ശ്രമിക്കുന്നത്. ഡി.എഫ്.ഒ ക്ക് പുറമെ റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍മാരായ എം.പി. സജീവ്, വി. രതീശന്‍, കെ. ഷാജീവ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍മാരായ കെ.വി.ആനന്ദന്‍, അരവിന്ദാക്ഷന്‍ കണ്ടോത്ത്പാറ, എ അനില്‍കുമാര്‍, കെ ചന്ദ്രന്‍ കെ.ബീരാന്‍കുട്ടി, ടി. പ്രമോദ്കുമാര്‍, ഒ സുരേന്ദ്രന്‍, ബി.എഫ്.ഒ മാരായ പി. ശ്രീധരന്‍, എ.ആര്‍. സിനു, ജസ്റ്റിന്‍ ഹോള്‍ഡന്‍ ഡി റൊസാരിയോ, കെ ആര്‍ മണികണ്ഠന്‍, വി പി വിഷ്ണു, ശിവജി ശരണ്‍, ഡ്രൈവര്‍ പി. പ്രദീപ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here