കളിയില്‍ തോറ്റപ്പോള്‍ കൂട്ടത്തോടെ ചിരിച്ചു, ഏഴുപേരെ വെടിവെച്ചുകൊന്ന് യുവാക്കള്‍; നടുക്കുന്ന ദൃശ്യം

0
321

സാവോ പോളോ: പൂള്‍ ഗെയിമില്‍ തോറ്റതിന് കളിയാക്കി ചിരിച്ചവരെ യുവാക്കള്‍ വെടിവെച്ചുകൊന്നു. ബ്രസീലിലെ സിനോപ്പിലാണ് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്രമികളായ രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞദിവസം സിനോപ്പിലെ ഒരു പൂള്‍ ഗെയിം ഹാളിലാണ് ദാരുണമായ സംഭവമുണ്ടായത്. തോക്കുമായെത്തിയ രണ്ടുപേര്‍ ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എദ്ഗര്‍ റിക്കാര്‍ഡോ ഡേ ഒലിവേരിയ, ഇസെക്വയ്‌സ് സൗസ റിബേരിയോ എന്നിവരാണ് ഏഴുപേരെ വെടിവെച്ച് കൊന്നതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച കളിക്കാനെത്തിയ റിക്കാര്‍ഡോയ്ക്ക് ആദ്യകളിയില്‍ തന്നെ പണം നഷ്ടമായിരുന്നു. തുടര്‍ന്ന് കൂട്ടുകാരനായ റിബേരിയോയെ കൂട്ടി ഇയാള്‍ തിരികെയെത്തുകയും ആദ്യം തന്നെ തോല്‍പ്പിച്ചയാളെ വീണ്ടും കളിക്കാനായി വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ കളിയിലും റിക്കാര്‍ഡോ പരാജയപ്പെട്ടു. ഇതോടെയാണ് ഹാളിലുണ്ടായിരുന്നവര്‍ ഇയാളെ നോക്കി ചിരിച്ചത്. ഇതില്‍ പ്രകോപിതനായ റിക്കാര്‍ഡോ വാഹനത്തിലുണ്ടായിരുന്ന തോക്കുമായി തിരികെയെത്തി. തുടര്‍ന്ന് ഇയാളും സുഹൃത്തും ചേര്‍ന്ന് ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

ആറുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിച്ചു. ഹാളിലുണ്ടായിരുന്നവരില്‍ ഒരു സ്ത്രീ മാത്രമാണ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും പ്രതികള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നതായാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here