ടിക്ടോക്കിൽ വീണ്ടും മരണക്കളി; അപകടകരമായ ചലഞ്ച് ഏറ്റെടുത്ത 12 -കാരി മരിച്ചു

0
170

ടിക്ടോക്കിൽ  ഏറെ പ്രശസ്തമായ അപകടകരമായ ചലഞ്ച് ഏറ്റെടുത്ത് സുഹൃത്തുക്കൾക്ക് മുൻപിൽ ലൈവ് സ്ട്രീമിൽ അവതരിപ്പിക്കുന്നതിനിടയിൽ 12 -കാരി മരിച്ചു. അർജന്റീനയിൽ നിന്നുള്ള പെൺകുട്ടിയാണ് ടിക് ടോക്ക് ‘ചോക്കിംഗ് ചലഞ്ച്’ പരീക്ഷിച്ച് മരണപ്പെട്ടത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മരണസമയത്ത് പെൺകുട്ടി തന്റെ സ്കൂൾ സുഹൃത്തുക്കൾക്ക് മുൻപിൽ ടിക് ടോക്ക് ചലഞ്ച് ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു .

മിലാഗ്രോസ് സോട്ടോ എന്ന 12 വയസ്സുകാരിക്കാണ് മരണക്കളിയിൽ പെട്ട് തൻറെ ജീവൻ നഷ്ടമായത്. ജനുവരി 13 വെള്ളിയാഴ്ചയാണ് ദുരന്തം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് വീടിനു പുറത്ത് എവിടെയും സോട്ടോയെ കാണാത്തതിനെ തുടർന്ന് അവളുടെ കിടപ്പുമുറി തുറന്നു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ കഴുത്തിൽ കയർ ചുറ്റിയ നിലയിൽ നിശ്ചലയായി പെൺകുട്ടി നിലത്ത് കിടക്കുന്നത് കണ്ടത്. പിതാവ് പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രണ്ടുതവണ വിജയകരമായി വെല്ലുവിളി പൂർത്തിയാക്കിയ പെൺകുട്ടി മൂന്നാമതും ചലഞ്ച് ഏറ്റെടുത്ത് ചെയ്തപ്പോഴാണ് അപകടം സംഭവിച്ചത്. കഴുത്തിൽ കുരുക്ക് നീക്കം ചെയ്യാൻ സാധിക്കാതെ വന്നതോടെ ദുരന്തം സംഭവിക്കുകയായിരുന്നു. സ്കൂളിൽ നിന്നും വാട്സ്ആപ്പ് വഴി കിട്ടിയ ഒരു ലിങ്ക് വഴിയാണ് സോട്ടോ ചലഞ്ച് ഏറ്റെടുത്തതെന്നും വീണ്ടും വീണ്ടും ചലഞ്ച് ഏറ്റെടുത്ത് ചെയ്യാൻ അവളെ മറ്റാരോ പ്രേരിപ്പിച്ചിരുന്നതായും സോട്ടോയുടെ അമ്മ പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്വയം കഴുത്തിൽ കുരുക്ക് മുറുക്കി ശ്വാസംമുട്ടിക്കുന്ന ഏറെ അപകടകരമായ ഈ മരണക്കളി ‘ബ്ലാക്ക് ഔട്ട് ചലഞ്ച്’ എന്നും അറിയപ്പെടാറുണ്ട്. ടിക്ടോക്കിൽ ഏറെ വൈറലായ ഈ മരണക്കളിക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ ഇത് ഏറ്റെടുത്ത് ചെയ്യുന്നവരിൽ ഭൂരിഭാഗവും കുട്ടികളാണ്. 2021 പകുതി മുതൽ പ്രചാരത്തിലുള്ള ചലഞ്ച് ഏറ്റെടുത്ത് ചെയ്തതിലൂടെ ഇതിനോടകം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഡെയിലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here