‘ജയിൽവാസം മൂലം ലൈംഗിക സുഖം നഷ്ടപ്പെട്ടു’, സർക്കാരിനോട് 10,000 കോടി രൂപ ആവശ്യപ്പെട്ട് കൂട്ടബലാത്സംഗ കേസ് പ്രതി

0
277

ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ അനുഭവിച്ച മാനസികവും ശാരീരികവുമായ ദുരിതങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഒരു ആദിവാസി യുവാവ്. മധ്യപ്രദേശിലെ രത്‌ലാമിൽ നിന്നുള്ള കാന്തിലാൽ ഭിൽ എന്നയാളാണ് സർക്കാരിനോട് 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ഇയാളെ 2022 ഒക്ടോബറിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

‘പീഡനക്കേസിൽ 666 ദിവസം ജയിലിൽ കഴിഞ്ഞു. ഇക്കാലയളവിൽ ലൈംഗിക സുഖം പോലുള്ള ദൈവിക സമ്മാനം എനിക്ക് നഷ്ടമായി. ജയിലിൽ അനുഭവിച്ച പീഡനങ്ങൾ ഇപ്പോഴും വേദനിപ്പിക്കുന്നു. ഞാൻ അനുഭവിച്ച മാനസികവും ശാരീരികവുമായ ദുരിതങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം’- 35 കാരനായ കാന്തിലാൽ ഭിൽ ആവശ്യപ്പെട്ടു.

‘എനിക്ക് ഭാര്യയും മകളും പ്രായമായ അമ്മയും മാത്രമാണ് ഉള്ളത്. കുടുംബത്തിന്റെ ഏക വരുമാനക്കാരൻ ജയിലിൽ പോയതിനാൽ കുടുംബം വളരെയധികം കഷ്ടപ്പെട്ടു. അടിവസ്ത്രം പോലും വാങ്ങാൻ കഴിയാത്ത വിധം ദരിദ്രരാണ്. ഇതുമൂലം ജയിലിൽ വസ്ത്രമില്ലാതെ കടുത്ത ചൂടും കൊടും തണുപ്പും അനുഭവിക്കേണ്ടി വന്നു. മറ്റ് അസുഖങ്ങൾക്ക് പുറമെ ജയിലിൽ വച്ച് ത്വക്ക് രോഗം പിടിപെട്ടു. ജയിൽ മോചിതനായിട്ടും തലവേദന ശമിച്ചിട്ടില്ല’- കാന്തിലാൽ പറയുന്നു.

തൻ്റെ ജീവിതം നശിപ്പിച്ചു, സമൂഹത്തിൽ അപകീർത്തി വരുത്തി, തൊഴിൽ നഷ്‌ടപ്പെടുത്തി. ജയിലിൽ കഴിഞ്ഞ ഓരോ ദിവസത്തിനും കുടുംബത്തിന് ഉണ്ടായ പ്രശ്‌നങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ഭിൽ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here