ഐക്യദാർഢ്യം; ഫലസ്തീൻ പതാക പുതച്ച് മൊറോക്കൻ താരങ്ങൾ

0
154

ദോഹ: കാനഡയ്‌ക്കെതിരെ നേടിയ ചരിത്ര വിജയത്തിന് ശേഷം സ്‌റ്റേഡിയത്തിൽ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ച് മൊറോക്കൻ താരങ്ങൾ. കാണികളെ അഭിവാദ്യം ചെയ്യവെ ചില താരങ്ങൾ ഫലസ്തീൻ പതാകയെടുത്തുയർത്തി ശരീരത്തിൽ പുതയ്ക്കുകയായിരുന്നു. ഫലസ്തീൻ പതാക പിടിച്ചു നിൽക്കുന്ന മൊറോക്കൻ താരങ്ങളായ ജവാദ് അൽ യാമിഖിന്റെയും സലീം അമല്ലായുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചു.

മൊറോക്കൻ കാണികൾ ഫ്രീ ഫലസ്തീൻ എന്നെഴുതിയ കൂറ്റൻ പതാകയും ഗ്യാലറിയിൽ പ്രദർശിപ്പിച്ചു. നേരത്തെ, ഡെന്മാർക്ക്-തുനീഷ്യ മത്സരത്തിനിടെയും കാണികൾ ഫലസ്തീന് ഐക്യദാർഢ്യമറിയിച്ച് പതാക പ്രദർശിപ്പിച്ചിരുന്നു.

മൊറോക്കോ-ഇസ്രയേൽ ബന്ധം

ഇസ്രയേലുമായി 2020 വരെ സാധാരണ ഗതിയിലുള്ള നയതന്ത്ര ബന്ധം സൂക്ഷിച്ചിരുന്ന രാഷ്ട്രമല്ല മൊറോക്കോ. എന്നാൽ മറ്റു അറബ് രാഷ്ട്രങ്ങളുടെ ചുവടുപിടിച്ച്, യുഎസിന്റെ മധ്യസ്ഥതയിൽ രണ്ടു വർഷങ്ങൾക്ക് മുമ്പ് മൊറോക്കൻ ഭരണകൂടം ബന്ധം സാധാരണ ഗതിയിലാക്കിയിരുന്നു. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന അറബ് ലീഗിലെ ആറാമത്തെ രാഷ്ട്രമായിരുന്നു മൊറോക്കോ.

ഭരണകൂടം ഒപ്പുവച്ച കരാറിനെതിരെ ഫലസ്തീനും മൊറോക്കോയിലെ ഫലസ്തീൻ അനുകൂല സംഘടനകളും രംഗത്തുവന്നിരുന്നു. ഫലസ്തീൻ ജനതയോടുള്ള വഞ്ചന എന്നാണ് കരാറിനെ മൊറോക്കൻ ഇസ്‌ലാമിസ്റ്റ് പാർട്ടി വിശേഷിപ്പിച്ചിരുന്നത്.

വീരോചിതം മൊറോക്കോ

ക്രൊയേഷ്യ, ബെൽജിയം, കനഡ എന്നിവർ അടങ്ങുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് എഫിൽ ഒന്നാമതായാണ് മൊറോക്കോ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചത്. മൂന്നു കളിയിൽ രണ്ടു വിജയവും ഒരു സമനിലയുമാണ് ആഫ്രിക്കൻ സംഘത്തിന്റെ സമ്പാദ്യം. പ്രീക്വാർട്ടറിൽ യൂറോപ്യൻ വമ്പന്മാരായ സ്‌പെയിനാണ് എതിരാളികൾ.

ക്രൊയേഷ്യയെയാണ് ആദ്യ മത്സരത്തിൽ മൊറോക്കോ നേരിട്ടത്. അതില്‍ ഗോളൊന്നുമടിക്കാതെ സമനില പിടിച്ച ശേഷം, രണ്ടാം മത്സരത്തില്‍ ബെൽജിയത്തെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു. അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന് മൊറോക്കോയെയും തോൽപ്പിച്ചതോടെ 1986ന് ശേഷം ആദ്യമായി രാജ്യം ലോകകപ്പ് നോക്കൗട്ടിലെത്തി.

ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് മൊറോക്കോ. സെനഗലാണ് ആദ്യ ടീം.

LEAVE A REPLY

Please enter your comment!
Please enter your name here