ഒമ്പതിനായിരത്തിലധികം കാറുകൾ തിരികെ വിളിച്ച് മാരുതി സുസുക്കി

0
820

ഒരു വാഹനം പുറത്തിറങ്ങിയതിന് ശേഷം നിർമാണ കമ്പനി തന്നെ നിർമാണ തകരാറുകൾ കണ്ടെത്തിയാൽ തിരികെ വിളിക്കുന്നത് വാഹന ലോകത്ത് ഇടക്കിടെ നടക്കുന്ന സംഭവമാണ്. അത്തരത്തിലൊരു തിരിച്ചുവിളിക്കൽ നടത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. 2022 നവംബർ രണ്ടിനും 28 നും ഇടയിൽ നിർമിച്ച ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എക്‌സ് എൽ 6, സിയാസ് എന്നീ മോഡലുകളെയാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. ആകെ 9,125 കാറുകളാണ് ഇക്കാലയളവിൽ മേൽപ്പറഞ്ഞ മോഡലുകളിൽ മാരുതി സുസുക്കി നിർമിച്ചത്. ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ടയിലെ സഹോദരനായ അര്‍ബന്‍ ക്രൂയിസര്‍ ഹൈ റൈഡര്‍ എന്ന മോഡലും തിരികെ വിളിച്ചിട്ടുണ്ട്.

ഇതിന്റെ ഉടമകൾക്കെല്ലാം മാരുതി തിരികെ ഷോറൂമിലെത്തി തകരാർ പരിഹരിക്കണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മുന്നിലെ ഡ്രൈവർ, പാസഞ്ചർ സീറ്റുകളിലെ സീറ്റ് ബെൽറ്റ് അഡ്ജസ്റ്ററിലെ പ്രശ്‌നം മൂലമാണ് മാരുതി സുസുക്കി ഇത്രയും വാഹനങ്ങൾ തിരികെവിളിച്ചത്. ഈ പ്രശ്‌നത്തോടെ വാഹനമോടിച്ചാൽ സീറ്റ് ബെൽറ്റ് പൂർണമായും തകരാറിലാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇക്കാലയളവിൽ എല്ലാ വാഹന ഉടമകളോടും അടുത്തുള്ള മാരുതി സുസുക്കി അംഗീകൃത സർവീസ് സെന്ററിലെത്തി തകരാർ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സൗജന്യമായാണ് ഈ പ്രശ്‌നം കമ്പനി പരിഹരിച്ചു നൽകുക.

ഈ വർഷം മാരുതി സുസുക്കി ഇത് ആദ്യമായല്ല തങ്ങളുടെ വാഹനങ്ങൾ തിരികെ വിളിക്കുന്നത്. ഒക്ടോബററിൽ ഓഗസ്റ്റ് മൂന്നിനും സെപ്റ്റംബർ ഒന്നിനും ഇടയിൽ നിർമിച്ച വാഗൺ ആർ, സെലേറിയോ ഇഗ്നിസ് എന്നീ മോഡലുകളിയലായി 9,925 യൂണിറ്റ് ബ്രേക്ക് യൂണിറ്റിലെ തകരാർ മൂലം കമ്പനി തിരികെ വിളിച്ചിരുന്നു. അതിന് മുമ്പ് ഏപ്രിലിൽ റിം സൈസ് തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് 19,731 യൂണിറ്റ് ഈക്കോ എംപിവികളും കമ്പനി തിരികെ വിളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here